പ്രതീകാത്മക ചിത്രം

ഒരന്വേഷണം, കണ്ടെത്തിയത് മൂന്ന് കുട്ടികളെ

തൃശൂർ: വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാണാതായ ഒരു കുട്ടിയെ തേടിയുള്ള അന്വേഷണത്തിനൊടുവിൽ പൊലീസ് മഹാരാഷ്ട്രയിൽ നിന്ന് കണ്ടെത്തിയത് മൂന്ന് കുട്ടികളെ. വിയ്യൂരിൽനിന്ന് കാണാതായ ആൺകുട്ടിക്ക് പുറമെ, പീച്ചിയിൽനിന്ന് കാണാതായ പെൺകുട്ടിയേയും, വിയ്യൂർ ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ പത്ത് വയസ്സുകാരനെയുമാണ് തൃശൂരിൽ നിന്നുള്ള അന്വേഷണസംഘം മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിൽ നിന്നായി കണ്ടെത്തിയത്.

കഴിഞ്ഞ ഫെബ്രുവരി 26 നാണ് വിയ്യൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് ആൺകുട്ടിയെ കാണാതായത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസിന്, പീച്ചി സ്റ്റേഷൻ പരിധിയിൽനിന്ന് ഒരു പെൺകുട്ടിയെ കാണാതായ വിവരവും ലഭിച്ചു. കാണാതായ കുട്ടികൾ സുഹൃത്തുക്കളാണെന്ന് മനസ്സിലാക്കിയ അന്വേഷണസംഘം, സൈബർ സെൽ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇവർ മഹാരാഷ്ട്രയിലെ താനെയിലുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസ് അതിവേഗം താനെയിലേക്ക് തിരിക്കുകയും അവിടെ നടത്തിയ പരിശോധനയിൽ രണ്ട് കുട്ടികളേയും സുരക്ഷിതരായി കണ്ടെത്തുകയും ചെയ്തു. ഇവരെ നാട്ടിലെത്തിച്ച് കോടതി മുഖേന രക്ഷിതാക്കൾക്ക് കൈമാറി.

ഈ അന്വേഷണത്തിനിടയിലാണ്, അഞ്ചുദിവസം മുമ്പ് വിയ്യൂർ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പത്ത് വയസ്സുകാരനെക്കുറിച്ചുള്ള വിവരം അന്വേഷണസംഘത്തിന് ലഭിക്കുന്നത്. മഹാരാഷ്ട്ര സ്വദേശിയായ ഈ കുട്ടി താനെയിൽനിന്ന് 200 കിലോമീറ്ററോളം അകലെയുള്ള നാസിക്കിലുണ്ടെന്നായിരുന്നു വിവരം. ഉടൻതന്നെ നാസിക്കിലെത്തിയ പൊലീസ് സംഘം പത്ത് വയസ്സുകാരനെയും കണ്ടെത്തി. നിയമനടപടികൾ പൂർത്തിയാക്കി കുട്ടിയെ മഹാരാഷ്ട്രയിലുള്ള രക്ഷിതാക്കൾക്ക് കൈമാറി. സിറ്റി പൊലീസ് കമീഷണർ നകുൽ. ആർ. ദേശ് മുഖിന്റെ നിർദേശപ്രകാരമുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ മിഥുൻ കെ.പി, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാരായ എ.വി. സജീവ്, പി.ജി. പ്രേംകുമാർ, പീച്ചി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എ.എം. മിനില എന്നിവരാണുണ്ടായിരുന്നത്.

Tags:    
News Summary - An investigation found three children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.