തൃശൂർ: തൃശൂർ-പാലക്കാട് ദേശീയപാതയിൽ പന്നിയങ്കരയിലെ അമിത ടോൾ പിരിവിനെതിരെ സ്വകാര്യ ബസുടമകളും തൊഴിലാളികളും നടത്തിയ സൂചന പണിമുടക്ക് പൂർണം. ജില്ലയിലെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട സർവിസുകളുണ്ടായെങ്കിലും 99 ശതമാനം സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. പാലക്കാട്- തൃശൂർ ജില്ലകളിലെ സ്വകാര്യ ബസുടമകളാണ് സൂചന സമരം നടത്തിയത്. കഴിഞ്ഞ 20 ദിവസമായി ടോൾ നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യ ബസുടമകൾ പണിമുടക്കിലാണ്. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് രണ്ടു ജില്ലകളിലായി ബസുടമകളും തൊഴിലാളികളും സമരം നടത്തിയത്. അതേസമയം, ദീർഘദൂര ബസുകളിൽ അധികവും സർവിസ് നടത്തി. ഏക സർവിസ് ബസുകളും ഓടി. സമരത്തെ തുടർന്ന് ജനങ്ങൾക്ക് ടാക്‌സി, ഓട്ടോ സർവിസുകളെ ആശ്രയിക്കേണ്ടിവന്നു. പണിമുടക്കിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ 12 മുതൽ കെ.എസ്.ആർ.ടി.സി തൃശൂർ-പാലക്കാട്-ചിറ്റൂർ മേഖലകൾ കേന്ദ്രീകരിച്ച് സർവിസ് തുടരുകയാണ്. ഓരോ പത്ത് മിനിറ്റ് ഇടവിട്ടും പാലക്കാട്ടേക്കും 20 മിനിറ്റ് ഇടവിട്ട് തൃശൂർ-ഗോവിന്ദാപുരത്തേക്കും സർവിസ് നടത്തുന്നുണ്ട്. വ്യാഴാഴ്ചയും സമാനമായ സർവിസ് പാലക്കാട് ഭാഗത്തേക്ക് ഉണ്ടായിരുന്നു. ഇതുകൂടാതെ ജില്ലയിലെ ഏഴ് യൂനിറ്റുകളിൽനിന്നായി 150 ട്രിപ്പുകളും വ്യാഴാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.