പുസ്തകമേളയുടെ കണക്കെവിടെ...?

വിവരാവകാശ ചോദ്യത്തിന് മറുപടി നൽകാതെ എസ്.പി.സി.എസ് തൃശൂർ: രണ്ടുവർഷങ്ങളിലായി സംഘടിപ്പിച്ച പുസ്തകമേളയുടെ കണക്കെവിടെയെന്ന ചോദ്യത്തിന് മറുപടി നൽകാതെ എസ്.പി.സി.എസ് (സാഹിത്യപ്രവർത്തക സഹകരണ സംഘം). സാഹിത്യ പ്രവർത്തക സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ 2018ലും 2019ലും നടന്ന കൃതി പുസ്തകമേളയുടെ വരവുചെലവ് കണക്ക് സംബന്ധിച്ചാണ് ഇനിയും മറുപടി നൽകാത്തത്. നാലുതവണയായി ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകാതെ വലക്കുന്ന എസ്.പി.സി.എസിക്കെതിരെ നേരിട്ട് വിവരാവകാശ കമീഷനെ സമീപിച്ചപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. 2018ൽ കൊച്ചിയിലാണ് ഒന്നാം കൃതി പുസ്തകമേള എസ്.പി.സി.എസ് സംഘടിപ്പിച്ചത്. 2019ൽ രണ്ടാം കൃതി പുസ്തകമേളയും നടന്നു. മേളയുടെ നടത്തിപ്പിനായി അഞ്ചുകോടിയാണ് സഹകരണ വകുപ്പ് അനുവദിച്ചത്. ഒന്നാം കൃതി മേളയിൽ 17 കോടിയുടെ പുസ്തക വിൽപന നടന്നെന്നാണ് മുൻ സഹകരണ മന്ത്രി പരിപാടിയുടെ സമാപനത്തിൽ പറഞ്ഞത്. എന്നാൽ, ഇത് ഔദ്യോഗികമായി മറുപടിയായി നൽകിയിട്ടില്ല. പുസ്തകമേളയുടെ വരവുചെലവ് കണക്കുകളും വിശദാംശങ്ങളുമടക്കം വിവരവാവകാശ പ്രകാരം നൽകാൻ ആവശ്യപ്പെട്ട് സാഹിത്യ വിമർശം എഡിറ്റർ സി.കെ. ആനന്ദൻ പിള്ളയാണ് കോട്ടയം സഹകരണ ജോയൻറ് രജിസ്ട്രാർക്കും തിരുവനന്തപുരത്തെ സഹകരണ രജിസ്ട്രാർക്കും അപേക്ഷ നൽകിയത്. ആദ്യം നൽകിയ അപേക്ഷക്ക് മേളയുടെ സംഘാടകരായിരുന്ന കൊച്ചിയിലെ സാമൂഹിക സംരംഭക സഹകരണ സംഘമാണ് കണക്ക് നൽകേണ്ടതെന്നായിരുന്നു എസ്.പി.സി.എസ് മറുപടി നൽകിയത്. ഇതനുസരിച്ച് കൊച്ചി സാമൂഹിക സംരംഭക സഹകരണ സംഘത്തിന് അപേക്ഷ നൽകി. എന്നാൽ, കണക്കുകൾ നൽകേണ്ടത് എസ്.പി.സി.എസ് ആണെന്നാണ് സാമൂഹിക സംരംഭക സഹകരണ സംഘം മറുപടി നൽകിയത്. ഇതേ തുടർന്നായിരുന്നു വിവരാവകാശ കമീഷനെ സമീപിച്ചത്. പരാതി ഫയലിൽ സ്വീകരിച്ച കമീഷൻ അടിയന്തരമായി വാദം കേട്ട് എസ്.പി.സി.എസിൽനിന്ന് വിശദീകരണം തേടിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് ആനന്ദൻപിള്ള പറയുന്നു. വിവരാവകാശ കമീഷനെ പോലും കബളിപ്പിക്കുന്ന സാഹചര്യത്തിൽ കോടതിയെ സമീപിക്കാനാണ് ആനന്ദൻപിള്ളയുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.