തൃശൂർ: സ്ഥാനാർഥികളുടെ മതംപറഞ്ഞ് ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പ്രസ്താവനക്ക് പിന്നാലെ സമാന പരാമർശവുമായി തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥി പത്മജ വേണുഗോപാലും. തൃശൂരിൽ സാധാരണ ഹിന്ദുവാണ് മത്സരിക്കാറെന്നും ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയെ (രാജൻ പല്ലൻ) നിശ്ചയിച്ചതോടെ സമുദായങ്ങൾ തമ്മിൽ അതിന്റെ പേരിൽ സ്പർദ്ധ വരുകയാണെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പത്മജ പറഞ്ഞു. അത് എങ്ങനെ പ്രതിഫലിക്കും എന്ന് നമുക്ക് അറിയാൻ പറ്റില്ലെന്നും അവർ പറഞ്ഞു.
‘അദ്ദേഹത്തിനേക്കാളും (രാജൻ പല്ലൻ) നല്ല കാൻഡിഡേറ്റ്സ് ഒക്കെ കോൺഗ്രസിൽ ഉണ്ടായിരുന്നു. പിന്നെ കുറെ കാലങ്ങളായിട്ട് മേയർ ക്രിസ്ത്യൻ ആണെങ്കിൽ ഇവിടെ (എം.എൽ.എ സ്ഥാനത്തേക്ക്) ഹിന്ദുവായ ഒരാളാണ് മത്സരിക്കാറ്. അപ്പോൾ ഞങ്ങളൊക്കെ വിചാരിച്ചു, ചന്ദ്രമോഹൻ വരും എന്നാണ്. പക്ഷേ അദ്ദേഹത്തിന് കൊടുക്കാണ്ട് ഇതെന്താ കൊടുത്തതെന്ന് എനിക്ക് മനസ്സിലായില്ല. കാരണം സമുദായങ്ങൾ തമ്മിൽ ഒരു വെറുതെ സ്പർദ്ധ വരുകയാണ് അതിന്റെ പേരിൽ. അത് എങ്ങനെ പ്രതിഫലിക്കും എന്ന് നമുക്ക് അറിയാൻ പറ്റില്ല. സമുദായ സമവാക്യങ്ങൾ പാലിച്ചുകൊണ്ടാണ് നേരത്തെ ചെയ്തിരുന്നത്. ഇത്തവണ അതിൽ നിന്ന് വ്യത്യസ്തമായി ഉണ്ടായി. എന്തിനാ വെറുതെ ഒരു വഴക്കിലേക്ക്? ഇങ്ങനെ വേണ്ടിയിരുന്നില്ല എന്നുള്ള ഒരു സംസാരം എല്ലാ സ്ഥലത്ത് ചെല്ലുമ്പോഴും എല്ലാവരും പറയുന്നുണ്ട്. ഞാൻ അതുകൊണ്ട് പറഞ്ഞതാണ്’ -പത്മജ പറഞ്ഞു.
‘ചേച്ചി ഇപ്പോഴാണ് ശരിയായ സ്ഥാനത്ത് എത്തിയത് എന്ന് പല സ്ത്രീകളും എന്റെ അടുത്ത് പറഞ്ഞു. സ്ത്രീകളിൽ നിന്നാണ് റെസ്പോൺസ് കൂടുതൽ. ‘വേറൊരു വിഭാഗം’ എന്ന് പറഞ്ഞവരുടെ അടുത്തുനിന്നും എനിക്ക് ഒരു നെഗറ്റീവും വന്നിട്ടില്ല. ഇപ്രാവശ്യം പത്മേച്ചി ജയിക്കണം, ഇത് കഴിഞ്ഞിട്ട് ഇട്ടു പോയില്ലല്ലോ ബാക്കിയുള്ളവരുടെ മാതിരി എന്നാണ് എല്ലാവരും പറയുന്നത്’ -പത്മജ പറഞ്ഞു.
വട്ടിയൂർക്കാവിൽ കെ. മുരളീധരൻ മത്സരിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ‘സത്യം പറഞ്ഞാൽ എന്റെ കാര്യം ഒഴിച്ച് വേറെ എവിടെയും ഞാൻ അന്വേഷിച്ചിട്ടില്ല, സമയം കിട്ടാത്തകൊണ്ടാട്ടോ’ -എന്നായിരുന്നു പത്മജയുടെ മറുപടി. ‘എനിക്ക് രാഷ്ട്രീയം ഭയങ്കര ഇഷ്ടമാണ്. പക്ഷേ ഇത് അന്വേഷിക്കാൻ എനിക്ക് സത്യം പറഞ്ഞാൽ തീരെ സമയം കിട്ടിയിട്ടില്ല. രാത്രി വരുന്ന സമയത്ത് നമ്മൾ എങ്ങനെയാ ഇതൊക്കെ നോക്കുക? ഉറങ്ങാൻ നോക്കണം. അവിടെ ആര് ജയിക്കുന്നു എന്നതല്ലല്ലോ. നമുക്ക് നമുക്കൊരു റെസ്റ്റ് വേണം’ -അവർ പറഞ്ഞു.
‘കോൺഗ്രസ് ഭരണത്തിൽ തിരിച്ചു വരാൻ ബുദ്ധിമുട്ടാണ്. കാരണം എല്ലാ സ്ഥലത്തും ചെല്ലുമ്പോൾ ആൾക്കാര് പറയുന്നത് അവരുടെ തമ്മിലടിയും ചില നേതാക്കളുടെ അഹങ്കാരവുമാണ്. ഇതിനേക്കാളും ഭേതായിരുന്നു മറ്റേത് എന്നൊക്കെയാണ് ഇപ്പോ ആൾക്കാര് പറയുന്നത്. അതുകൊണ്ട് എന്ത് സംഭവിക്കുമെന്ന് നമുക്ക് പറയാൻ പറ്റില്ല. പിന്നെ ഗവൺമെന്റിനോടുള്ള ഒരു എതിർപ്പുണ്ട്, അതും എങ്ങനെ വരും എന്ന് നമുക്കറിയില്ല. ഈ പറഞ്ഞ മാതിരി നൂറും 90ഉം ഒന്നും ആർക്കും കിട്ടില്ല’ -പത്മജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.