വെള്ളക്കരം അടച്ചില്ലെങ്കിൽ ജപ്തി ചെയ്യുമെന്ന്; തടഞ്ഞ് ഉത്തരവ്

തൃശൂർ: വൻ തുക വെള്ളക്കരം ബിൽ നൽകി അടച്ചില്ലെങ്കിൽ ജപ്തി ചെയ്യുമെന്ന വാട്ടർ അതോറിറ്റി അറിയിപ്പിനെതിരെ ഫയൽ ചെയ്ത ഹരജിയിൽ ജപ്തി നടപടി തടഞ്ഞ് തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവ്. വാടാനപ്പള്ളി കണ്ണൻകേരൻ വീട്ടിൽ കെ.എസ്. അമിത് ഫയൽ ചെയ്ത ഹരജിയിലാണ് വാട്ടർ അതോറിറ്റി നാട്ടിക പി.എച്ച് സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർക്കും തിരുവനന്തപുരത്തുള്ള മാനേജിങ് ഡയറക്ടർക്കുമെതിരെ ഉത്തരവായത്. അമിതിന് 2019 ഒക്ടോബർ 24ന് 14,475 രൂപയുടെ ബില്ലാണ് നൽകിയത്. അമിത് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. പിന്നീട് വാട്ടർ അതോറിറ്റി അധികൃതരിൽനിന്ന് റവന്യൂ അദാലത്തിന്‍റെ നോട്ടീസാണ് ലഭിച്ചത്. ബിൽ കുടിശ്ശിക 55,679 രൂപ എന്നാണ് അതിൽ ഉണ്ടായിരുന്നത്. വൻ വർധന കണ്ടതിനെ തുടർന്ന് അമിത് അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചെങ്കിലും പരിഹാരം ഉണ്ടായില്ല. പിന്നീട് 2021 മാർച്ച് ഒമ്പതിന് 67,874 രൂപയുടെ ബിൽ നൽകുകയും ജപ്തി നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയായിരുന്നു. തുടർന്നാണ് കമീഷനെ സമീപിച്ചത്. ഹരജിയോടൊപ്പം ഫയൽ ചെയ്ത ഇടക്കാല ഹരജി പരിഗണിച്ചാണ് പ്രസിഡന്‍റ് സി.ടി. സാബു, മെംബർ എസ്. ശ്രീജ എന്നിവരടങ്ങിയ കമീഷൻ ജപ്തി തടഞ്ഞത്. ഹരജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.