അറസ്റ്റിലായ പ്രതികൾ, പ്രചരിപ്പിച്ച റീൽസിലെ ദൃശ്യം (മധ്യത്തിൽ)
കൊടുങ്ങല്ലൂർ (തൃശൂർ): ശ്രീകുരുംബക്കാവിൽ ഭരണി മഹോത്സവത്തോടനുബന്ധിച്ച കാവുതീണ്ടൽ തിരക്കിനിടെ അനുമതിയില്ലാതെ ചിത്രീകരണം നടത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ഡോക്യുമെന്ററി സംവിധായകൻ തിരുവനന്തപുരം നെടുമങ്ങാട് വെമ്പ് സജിൻ ബാബു (40), പൊലീസ് ഓഫിസറുടെ വേഷമിട്ട മാനന്തവാടി അമ്പൂത്തി കുറ്റിപ്പുറത്ത് ജിജോ (39), കോമരത്തിന്റ വേഷമിട്ട പാലക്കാട് പെരിങ്ങോട് വിളക്ക് തറ ശരത് കുമാർ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഭരണി മഹോത്സവത്തോടനുബന്ധിച്ച് ഡോക്യുമെന്ററി ചിത്രീകരണത്തിന് സജിൻ ബാബു അനുമതി തേടിയിരുന്നെങ്കിലും കോടതി ഉത്തരവ് നിലവിലുള്ളതിനാൽ ദേവസ്വം അനുമതി നിഷേധിച്ചിരുന്നു. ഇത് അവഗണിച്ചാണ് ഇയാൾ ചിത്രീകരണം നടത്തിയത്.
ഡോക്യുമെന്ററിക്കായി ബോധപൂർവം ചിത്രീകരിച്ച സിനിമാറ്റിക് രംഗമാണെന്നറിഞ്ഞിട്ടും അത് മറച്ചുവെച്ച് ‘എസ്.ഐ റാങ്കിലുള്ള പൊലീസ് വേഷം ധരിച്ച വ്യക്തിയും കോമരവും തമ്മിൽ സംഘർഷം നടക്കുന്നു’ എന്ന തരത്തിൽ റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് സാമൂഹിക സ്പർധയുണ്ടാക്കാൻ ശ്രമിച്ചതിന് കോഴിക്കോട് ചാലിയം ചാന്ദിനി വീട്ടിൽ ഷൈജുവിനെയുമാണ് (51) പിടികൂടിയത്. വിഡിയോകൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചവർക്കെതിരെയും നിയമനടപടി സ്വീകരിക്കും. രണ്ടു കേസുകളിലും കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
അശ്വതി കാവുതീണ്ടൽ ദിവസം തിരക്കിനിടയിൽ ചിത്രീകരിച്ച ഡോക്യുമെന്ററി ദൃശ്യങ്ങളാണ് ഭക്തനെ പോലീസ് മർദിക്കുന്നു എന്ന രീതിയിൽ തെറ്റായി പ്രചരിപ്പിക്കപ്പെട്ടതെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് അറിയിച്ചു.
അതീവ പ്രാധാന്യമുള്ള ക്ഷേത്രാചാരങ്ങൾ നടക്കുമ്പോൾ, ദേവസ്വത്തിന്റെ അനുമതിയില്ലാതെയും ഭക്തരുടെ വിശ്വാസത്തെ ഹനിക്കുന്ന രീതിയിലും ഡോക്യുമെന്ററി ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനാണ് ദേവസ്വം മാനേജർ വിനോദ് കുമാറിന്റെ പരാതിയിൽ ആദ്യത്തെ കേസെടുത്തത്.
ഉറഞ്ഞുതുള്ളി വരുന്ന കോമരം പോലീസുകാരനെ സമീപിക്കുമ്പോൾ ഉദ്യോഗസ്ഥൻ ചവിട്ടിവീഴ്ത്തുന്ന രംഗമാണ് വീഡിയോയിലുള്ളത്. എന്നാൽ ഇത് ഡോക്യുമെന്ററിക്കായി ബോധപൂർവ്വം ചിത്രീകരിച്ച ഒരു സിനിമാറ്റിക് രംഗമാണ് എന്ന് അറിഞ്ഞിട്ടും, അത് മറച്ച് വെച്ച് "എസ്.ഐ റാങ്കിലുള്ള പോലീസ് വേഷം ധരിച്ച വ്യക്തിയും കോമരവും തമ്മിൽ സംഘർഷം നടക്കുന്നു" എന്ന തരത്തിൽ 'റീൽസ്' ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് സാമൂഹിക സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിനാണ് രണ്ടാമത്തെ കേസെടുത്തിരിക്കുന്നത്. ഈ വിഡിയോകൾ പോസ്റ്റ് ചെയ്തവർക്കെതിരെയും ഷെയർ ചെയ്തവർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കും. രണ്ടു കേസ്സുകളിലും കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.
ഇത്തരം വ്യാജ വീഡിയോകൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, ജാതി-മത-രാഷ്ട്രീയ വിദ്വേഷം വളർത്തുന്നതോ, വ്യക്തിഹത്യ നടത്തുന്നതോ ആയ സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിനെതിരെ തൃശ്ശൂർ റൂറൽ പോലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.