തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികൾക്കുള്ള അധ്യയനം ബാച്ചുകളായി തുടർന്നേക്കും. ഫെബ്രുവരി അവസാനവാരത്തിൽ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി രാവിലെ മുതൽ വൈകീട്ട് വരെ പ്രവർത്തിക്കാൻ സജ്ജമാകാൻ കോവിഡ് അവലോകനസമിതി വിദ്യാഭ്യാസവകുപ്പിന് നിർദേശം നൽകിയിരുന്നു. മുഴുവൻ വിദ്യാർഥികളെയും ഒന്നിച്ചിരുത്തിയുള്ള അധ്യയനം ആദ്യഘട്ടത്തിൽ പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ നടപ്പാക്കാനാണ് ആലോചന. ഈ മാറ്റം ഫെബ്രുവരി 28 മുതൽ നടപ്പാക്കുന്നതാണ് പരിഗണനയിൽ. അടുത്ത തിങ്കളാഴ്ച മുതൽ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾക്ക് അധ്യയനം പുനരാരംഭിക്കും. ഇവർക്ക് നേരത്തേ ഉച്ചവരെ മാത്രമായിരുന്നു അധ്യയനം. ഈ ക്ലാസുകൾക്ക് തിങ്കളാഴ്ച മുതൽതന്നെ വൈകീട്ടുവരെ അധ്യയനം തുടങ്ങുന്നത് സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കകം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ആദ്യഘട്ടത്തിൽ ഉച്ചവരെ ക്ലാസുകൾ തുടരാനാണ് തീരുമാനമെങ്കിൽ 28 മുതൽ ഇവർക്കും വൈകീട്ട് വരെ ക്ലാസുകൾ നടത്തും. എന്നാൽ, ഈ ക്ലാസുകൾക്ക് ബാച്ചുകളായുള്ള അധ്യയനം അവസാനിപ്പിച്ച് ഒന്നിച്ചുള്ള ക്ലാസുകൾ തുടങ്ങുന്നത് സാഹചര്യം വിലയിരുത്തിയായിരിക്കും തീരുമാനിക്കുക. മാസ്ക് ധരിച്ച് വൈകീട്ട് വരെ ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് ഇരിക്കാൻ കഴിയുമോ എന്ന ആശങ്കയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരും അധ്യാപകരും പങ്കുവെക്കുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചായിരിക്കും അധ്യയനത്തിലെ ക്രമീകരണം. പൊതുപരീക്ഷ എഴുതുന്ന കുട്ടികൾ എന്നനിലയിൽ പത്ത്, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് പൂർണതോതിലുള്ള അധ്യയനം വൈകരുതെന്ന് നേരത്തേതന്നെ ധാരണയായിരുന്നു. ഇവർക്ക് വൈകീട്ട് വരെ അധ്യയനം ആരംഭിച്ചെങ്കിലും ബാച്ചുകളായുള്ള ക്രമീകരണം തുടരുന്നുണ്ട്. ഇതുകാരണം ഒരേ പാഠഭാഗങ്ങൾ ഓരോ ബാച്ചിനും അധ്യാപകർ ആവർത്തിച്ചു പഠിപ്പിക്കേണ്ടിവരുന്നുണ്ട്. ഇത് പാഠഭാഗങ്ങൾ തീർക്കുന്നതിന് തടസ്സമാണ്. ഈ സാഹചര്യത്തിലാണ് പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ ബാച്ചുകളാക്കിയുള്ള ക്രമീകരണം അവസാനിപ്പിച്ച് ഒന്നിച്ച് നടത്താനുള്ള തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.