കൊച്ചിൻ ദേവസ്വം ബോർഡ് ത്രിസപ്തതി ആഘോഷങ്ങൾക്ക് തുടക്കം

ശ്രീ കേരളവർമ, ശ്രീ വിവേകാനന്ദ കോളജുകളുടെ സമഗ്രവികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കണമെന്ന് മന്ത്രിമാർ തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ 73ാം വാർഷികത്തിൽ ഒരു വർഷം നീളുന്ന ആഘോഷങ്ങൾക്ക് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മധ്യ കേരളത്തിന്‍റെ വൈജ്ഞാനിക മുന്നേറ്റത്തിൽ ബോർഡിന്‍റെ ഇടപെടൽ ശക്തമാക്കണമെന്ന്​ ബോർഡിന്‍റെ നിയന്ത്രണത്തിലുള്ള തൃശൂർ ശ്രീ കേരളവർമ, കുന്നംകുളം ശ്രീ വിവേകാനന്ദ കോളജുകളെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. ഡയാലിസിസ് യൂനിറ്റിന്‍റെ നിർമാണോദ്​ഘാടനം നിർവഹിച്ച മന്ത്രി കെ. രാധാകൃഷ്ണൻ ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യമൊരുക്കുന്ന വിധത്തിൽ ബോർഡ് പദ്ധതി തയാറാക്കണമെന്ന് നിർദേശിച്ചു. തന്ത്ര വിദ്യാപീഠം ഉദ്ഘാടനം ചെയ്ത മന്ത്രി കെ. രാജൻ ബോർഡിന്‍റെ കോളജുകൾക്ക് സമഗ്ര വികസന, അക്കാദമിക്​ മാസ്റ്റർ പ്ലാൻ തയാറാക്കണമെന്ന് നിർദേശിച്ചു. വാദ്യകല കേന്ദ്രം ഉദ്ഘാടനം ചെയ്ത മന്ത്രി ആർ. ബിന്ദു, കോളജുകൾക്ക് വികസനത്തിന് പദ്ധതി തയാറാക്കിയാൽ സർക്കാറിന്‍റെ പൂർണ പിന്തുണ ഉറപ്പു നൽകി. ബോര്‍ഡ് പ്രസിഡന്‍റ്​ വി. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്‍റുമാരെ ബോര്‍ഡ്​ അംഗങ്ങളായ എം.ജി. നാരായണന്‍, വി.കെ. അയ്യപ്പന്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളിയെയും ആദരിച്ചു. ദേവസ്വം കമീഷണര്‍ എന്‍. ജ്യോതി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. -------------------------------------------------- ഉദ്ഘാടനം ചെയ്ത് പോയതാണെന്ന് കേൾപ്പിക്കരുതെന്ന് മന്ത്രി; ഉറപ്പെന്ന് പ്രസിഡന്‍റ്​ തൃശൂർ: മുമ്പ് മന്ത്രി വന്ന് ഉദ്ഘാടനം ചെയ്ത് പോയതാണ്, അതവിടെ കിടക്കുകയാണെന്ന് കേൾപ്പിക്കരുതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ആഘോഷ ചടങ്ങിൽ ഡയാലിസിസ് യൂനിറ്റിന്‍റെ നിർമാണോദ്ഘാടനം നിർവഹിക്കുമ്പോഴായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്. പ്രസംഗത്തിനിടെ മന്ത്രി ആർ. ബിന്ദുവിനോട് സംസാരിക്കുകയായിരുന്ന ബോർഡ് പ്രസിഡന്‍റിനെ ആവർത്തിച്ച് വിളിച്ചാണ്​ മന്ത്രി രാധാകൃഷ്ണൻ മുന്നറിയിപ്പ് നൽകിയത്​. ''താൻ എപ്പോഴും ഓർക്കുന്നത് നായനാരുടെ വാക്കുകളാണ്. ആദ്യമായി മന്ത്രിയായപ്പോൾ മുഖ്യമന്ത്രിയായിരുന്ന നായനാർ അടുത്ത് വിളിച്ചു പറഞ്ഞു, മന്ത്രിമാരാവുമ്പോൾ തറക്കല്ലിടാനൊക്കെ വിളിക്കും. പക്ഷേ, കല്ലിടാൻ പോകുമ്പോൾ അത് പൊങ്ങുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ പോകാവൂ'' എന്ന്. മന്ത്രിയുടെ മുന്നറിയിപ്പിന് ബോർഡ് ഉറപ്പു നൽകുന്നതായി പ്രസിഡന്‍റ്​ വി. നന്ദകുമാർ ഉടൻ അറിയിച്ചു. -------------------------------------------- ഹരിത ക്ഷേത്രം, പ്രസാദം പദ്ധതികൾക്ക്​ എന്ത് സംഭവിച്ചു​​? വിമർശനവുമായി മുൻ പ്രസിഡന്‍റ്​ തൃശൂർ: 73ാം വാർഷിക വേദിയിൽ ഭരണസമിതിക്കും ജീവനക്കാർക്കും വിമർശനവുമായി ബോർഡ് മുൻ പ്രസിഡന്‍റും സി.പി.എം നേതാവുമായ ഡോ. എം.കെ. സുദർശൻ. താൻ പ്രസിഡന്‍റായപ്പോൾ ഹരിതക്ഷേത്രം പദ്ധതി നിരവധി ക്ഷേത്രങ്ങളിൽ നടപ്പാക്കി. പിന്നീട് അത് മുന്നോട്ടു കൊണ്ടുപോയില്ല. വിശക്കുന്നവർക്ക് ആഹാരം നൽകുന്ന പ്രസാദം പദ്ധതി തൃശൂരിലും എറണാകുളത്തപ്പൻ ക്ഷേത്രത്തിലും തൃപ്പൂണിത്തുറയിലും തുടങ്ങി. അതും നിലച്ചു. എന്ത് സംഭവിച്ചുവെന്ന് ആർക്കെങ്കിലും അറിയുമോയെന്ന് അദ്ദേഹം ചോദിച്ചു. ---------------------------------------------------------------- കാർ പഞ്ചറായി, മന്ത്രി അറിഞ്ഞില്ല തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ ത്രിസപ്തതി ആഘോഷങ്ങൾക്ക് എത്തിയ റവന്യൂ മന്ത്രി കെ. രാജന്‍റെ കാറിന്‍റെ ടയർ പഞ്ചറായി. മന്ത്രി അറിഞ്ഞില്ല. മന്ത്രിയുടെ ഇന്നോവ ക്രിസ്റ്റ കാറിന്‍റെ മുൻവശത്തെ ടയറാണ് ആണി കയറിയതിനെ തുടർന്ന് പഞ്ചറായത്. തൃശൂർ ഷൊർണൂർ റോഡിൽ കൗസ്തുഭം ഹാളിൽ മന്ത്രി ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ മറ്റു വാഹനങ്ങളിലുണ്ടായിരുന്ന ഡ്രൈവർമാരുടെ ശ്രദ്ധയിലാണ് പഞ്ചർ വിവരം അറിഞ്ഞത്. തുടർന്ന് കാറിന്‍റെ ടയർ ഊരിക്കൊണ്ടുപോയി പഞ്ചർ ഒട്ടിച്ചാണ് മന്ത്രി അടുത്ത ചടങ്ങിൽ പങ്കെടുക്കാനായി യാത്രയായത്. കാർ നിർത്തിയിടും മുമ്പ്​ പഞ്ചറായി കാറ്റ് നഷ്ടപ്പെടാതെ ഇരുന്നതും അപകടം ഉണ്ടാകാതെ ഇരുന്നതിനാലും പൊലീസും ചുറ്റും കൂടിയ മറ്റുള്ളവരും ഒരേപോലെ ആശ്വാസത്തിലായിരുന്നു. തിരക്കേറിയ പരിപാടികളാണ് ശനിയാഴ്ച മന്ത്രിക്കുള്ളത്. പിന്നീട് യാത്രക്കിടയിലാണ് മന്ത്രിയെ കാറിന്‍റെ ടയർ പഞ്ചറായ വിവരം അറിയിച്ചത്. ----- tcr_chr2-car- കൗസ്തുഭം ഓഡിറ്റോറിയത്തിൽ മന്ത്രിയുടെ കാറിന്‍റെ ടയർ പഞ്ചർ ഒട്ടിക്കുന്നതിന് അഴിച്ചെടുത്ത് നിർത്തിയിട്ടിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.