ആമ്പല്ലൂർ: ഭാരത് പെട്രോളിയം കോർപറേഷന്റെ പെട്രോൾ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.പി.പി.എൽ കമ്പനിയുടെ പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായ സംഭവത്തിൽ നഷ്ടമായത് 63,000 സിലിണ്ടറുകൾ നിറക്കുന്നതിനുള്ള പാചക വാതകം. കൊച്ചി -സേലം പൈപ്പ് ലൈനിൽ ഒരടി വ്യാസമുള്ള പൈപ്പിന്റെ 12 കിലോമീറ്റർ ഭാഗത്താണ് ചോർച്ച ഉണ്ടായത്. ഈ സമയം 900 ടൺ പാചകവാതകം പൈപ്പിൽ ഉണ്ടായിരുന്നു.
പൈപ്പ് ലൈനിൽ നെല്ലായിയിലും മരത്താക്കരയിലുമുള്ള വാൽവുകൾ അടച്ച ശേഷം ഈ ഭാഗത്തെ ഗ്യാസ് നീക്കം ചെയ്ത് വെള്ളം നിറച്ച് പമ്പ് ചെയ്ത് വൃത്തിയാക്കിയ ശേഷം വേണം ചോർച്ച അടക്കാൻ. ഇതിന് കുറഞ്ഞത് മൂന്ന് ദിവസത്തെ പണിയുണ്ടാകും. ഈ സമയമത്രയും ചോർച്ചയിലൂടെ പുറത്തുപോകുന്ന ഗ്യാസ് വെള്ളം പമ്പ് ചെയ്ത് ശക്തി കുറച്ചു കൊണ്ടിരിക്കുകയും വേണം. ബുധനാഴ്ച വൈകീട്ട് ആറുവരെ പുതുക്കാട് അഗ്നിരക്ഷാസേന ആറ് യൂനിറ്റ് വെള്ളം ഇതിനായി ഉപയോഗിച്ചു കഴിഞ്ഞു. പൈപ്പിന്റെ ചോർച്ചയുള്ള ഭാഗത്ത് പുറത്തേക്ക് വരുന്ന വാതകവും വെള്ളവുമായി ചേർന്ന് ഐസ് രൂപപ്പെടുന്നത് ചോർച്ച കുറയാൻ സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
ബി.പി.സി.എൽ അധികൃതർ നിർദേശിച്ച സ്ഥലത്ത് ഡ്രില്ല് ഉപയോഗിച്ച് തുളച്ചതാണ് ചോർച്ചക്കിടയാക്കിയത്. തുളയിൽ ഡ്രില്ലിന്റെ കൂർത്ത ഭാഗം ഒടിഞ്ഞിരിപ്പുണ്ടെന്നാണ് സ്ഥലത്തെത്തിയ കെ.എസ്.പി.പി.എൽ അധികൃതർ പറയുന്നത്. പെട്രോളിയം അധികൃതർ തെറ്റായി ലൊക്കേഷൻ അടയാളപ്പെടുത്തിയതാണ് പൈപ്പ് മാറി തുളക്കാൻ കാരണമെന്നും കെ.എസ്.പി.പി.എൽ അധികൃതർ പറഞ്ഞു. നിലവിൽ എട്ട് മീറ്റർ താഴ്ചയിലാണ് കെ.എസ്.പി.പി.എൽ പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. മണലിപ്പുഴയിൽനിന്ന് ഏറെ അകലെയല്ലാത്ത ഈ ഭാഗത്ത് അറ്റകുറ്റപ്പണി ചെയ്യണമെങ്കിൽ ആദ്യം മണ്ണിടിച്ചിൽ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അറ്റുകുറ്റപ്പണി രണ്ടോ മൂന്നോ ദിവസം നീളുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.