തെരഞ്ഞെടുപ്പ് അട്ടിമറി ദൃശ്യങ്ങൾ പുറത്ത്, കള്ളവോട്ട് നിക്ഷേപിച്ചെന്ന് റിട്ടേണിങ് ഓഫിസർ തൃശൂർ: അവിണിശേരിയിലെ കേരള ഖാദി ഗ്രാമവ്യവസായ അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ക്രമക്കേട് കേസ് ഒത്തുതീർപ്പിന് കോൺഗ്രസ് നേതാക്കളുടെ ശ്രമം പരാജയപ്പെട്ടു. ക്രമക്കേട് ചൂണ്ടിക്കാണിച്ച് നിലവിലെ സെക്രട്ടറി വി. കേശവൻ വിഭാഗത്തിലുള്ളവർ ഹൈകോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ഖാദി അസോസിയേഷൻ ഭരണസമിതിയിലേക്ക് വോട്ടെടുപ്പ് നടന്നത്. രാഷ്ട്രീയ എതിരാളികളില്ലാത്ത ഖാദി അസോസിയേഷനിൽ കോൺഗ്രസ് ചേരിതിരിഞ്ഞാണ് മത്സരിച്ചത്. മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണന്‍റെ മകൾ സി.ബി. ഗീതക്കെതിരെയാണ് പരാതി ഉയർന്നത്. വോട്ട് അട്ടിമറിക്കാൻ വോട്ടുപെട്ടിയിൽ പ്രത്യേക അറ നിർമിച്ച് കള്ളവോട്ട് നിക്ഷേപിച്ചത് പിടികൂടിയതാണ് പരാതിക്കിടയാക്കിയത്. സംഭവത്തിൽ നെടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതി പിൻവലിച്ച് കേസൊതുക്കാൻ ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂരാണ് ഇരുവിഭാഗം നേതാക്കളെയും വിളിച്ച് ഒത്തുതീർപ്പിന് ശ്രമിച്ചത്. എന്നാൽ, തനിക്ക് പ്രസിഡന്‍റ് സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഗീത ഉറച്ചുനിന്നു. തെരഞ്ഞെടുപ്പ് ക്രമക്കേടിൽ പൊലീസിൽ പരാതി നൽകിയ കേശവനെതിരെ ഭീഷണിയുയർത്തുകയും ചെയ്തുവത്രെ. ഇതോടെ ചർച്ച വഴിമുട്ടി. തുടർന്നാണ് കേശവൻ വിഭാഗം ഹൈകോടതിയിൽ ഹരജി നൽകാൻ തീരുമാനിച്ചത്. ഇതിനിടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കിയ ദൃശ്യങ്ങൾ പുറത്തുവന്നു. സി.ബി. ഗീത പറഞ്ഞിട്ടാണ് താൻ കൂടുതൽ ബാലറ്റുകൾ പെട്ടിയിൽ നിക്ഷേപിച്ചതെന്ന് റിട്ടേണിങ് ഓഫിസർ പൊലീസിന് മുമ്പാകെ സമ്മതിക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പെട്ടിക്കകത്തെ രഹസ്യ അറയും അത് തുറക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതിലുണ്ട്. 196 വോട്ടാണ് അസോസിയേഷനിലുള്ളത്. ഇതനുസരിച്ച് 200 ബാലറ്റ് അടിക്കാനായിരുന്നു ഭരണസമിതി തീരുമാനം. എന്നാൽ, റിട്ടേണിങ് ഓഫിസറെ സ്വാധീനിച്ച് 50 ബാലറ്റ് കൂടുതൽ അടിക്കുകയും ഈ 50 ബാലറ്റിൽ സി.ബി. ഗീതയുടെ നേതൃത്വത്തിലെ പാനലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി പെട്ടിക്കുള്ളിലെ അറയിൽ നിക്ഷേപിക്കുകയുമായിരുന്നു. പെട്ടി പൊലീസ് സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.