ചലച്ചിത്ര അവാർഡ് വിവാദം ആളിക്കത്തുന്നു; പ്രതിഷേധവുമായി പ്രിയനന്ദനൻ

തന്‍റെ സിനിമ ജൂറിക്ക് മുന്നിൽ പ്രദർശിപ്പിച്ചില്ല ബാഹ്യ ഇടപെടലുണ്ടെന്ന് പ്രിയനന്ദനൻ തൃശൂർ: ഹോം സിനിമയെ തഴഞ്ഞെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിൽ അവാർഡ് നിർണയത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സംവിധായകൻ പ്രിയനന്ദനൻ. തന്‍റെ ചിത്രം 'ധബാരി ക്യുരുവി' സിനിമ അന്തിമ റൗണ്ടിൽ എത്തിയെങ്കിലും ജൂറിക്ക് മുന്നിൽ പ്രദര്‍ശിപ്പിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. ആദ്യ റൗണ്ട് ജൂറി തെരഞ്ഞെടുത്ത സിനിമ എന്തുകൊണ്ട് അന്തിമ ജൂറിക്ക് മുന്നിൽ വന്നില്ലെന്ന് ചോദിച്ച പ്രിയനന്ദനൻ ഇതുമായി ബന്ധപ്പെട്ട ഓഡിയോ തെളിവുകള്‍ തന്‍റെ പക്കലുണ്ടെന്നും പറഞ്ഞു. സംഭവത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നതായും സാംസ്കാരിക മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും വ്യക്തമാക്കി. ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ട വിജയ് ബാബു നിർമിച്ചതിനാലാണ് ഹോം സിനിമ അവാർഡിന് പരിഗണിക്കാതിരുന്നതെന്നാണ് ആക്ഷേപം. ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാവില്ലെന്ന് നടൻ ഇന്ദ്രൻസ് വിമർശിച്ചിരുന്നു. കുടുംബത്തിലെ ഒരാൾ ചെയ്ത കുറ്റത്തിന് കുടുംബത്തെയാകെ അറസ്റ്റ് ചെയ്യാറുണ്ടോയെന്നായിരുന്നു ഇന്ദ്രൻസിന്‍റെ ചോദ്യം. നടി രമ്യ നമ്പീശനും ഹോം സിനിമയിൽ ഇന്ദ്രൻസിന്‍റെ ജോടിയായി വേഷമിട്ട മഞ്ജു പിള്ളയും അവാർഡ് നിഷേധത്തിനെതിരെ രൂക്ഷ വിമർശനമുയർത്തിയിരുന്നു. യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ്​ ഷാഫി പറമ്പിൽ ഉയർത്തിയ വിമർശനം പിന്നീട് സിനിമ മേഖലകളിലുള്ളവരടക്കം ഏറ്റെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.