പറക്കോട് സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഓർത്തഡോക്സ് ചർച്ചിന്‍റെ വഞ്ചി കുത്തിപ്പൊളിച്ച നിലയിൽ, പറക്കോട് അവറുവേലിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്‍റെ കാണിക്കവഞ്ചി കുത്തിത്തുറന്ന നിലയിൽ
ആരാധനാലയങ്ങളിൽ വ്യാപക മോഷണം
കൊടുമൺ: കഴിഞ്ഞ രാത്രിയിൽ ജില്ലയിൽ വ്യാപക മോഷണം. വിവിധ ഇടങ്ങളിൽ ആരാധനാലയങ്ങളുടെ വഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു. കൊടുമണ്ണിൽ ബിവറേജസ് ഔട്ട് ലെറ്റിന്‍റെ ഷട്ടർ തകർത്ത് അകത്തു കയറി മദ്യക്കുപ്പികളും മോഷ്ടിച്ചു. പിന്നിൽ ഒരേ സംഘമെന്നാണ് സൂചന. ചന്ദനപ്പള്ളി സെന്‍റ് ജോർജ് തീർഥാടന കത്തോലിക്ക പള്ളിയുടെ മുൻവശത്തെ രണ്ട് വഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു.
ചന്ദനപ്പള്ളി-കൂടൽ റോഡിനോട് ചേർന്നാണ് പള്ളി. പള്ളിയിൽ സി.സി.ടി.വിയും സ്ഥാപിച്ചിട്ടുണ്ട്. കൊടുമൺ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിന് മുമ്പും ഇവിടെ വഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചിട്ടുണ്ട്. ഈ ഭാഗത്ത് എം.എൽ. എ ഫണ്ടിൽനിന്ന് ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചതാണെങ്കിലും നടപടിയായിട്ടില്ല. കൊടുമൺ ബിവറേജസ് ഔട്ട്ലെറ്റിന്റെ താഴത്തെ നിലയിലെയും മുകൾനിലയിലെയും ഷട്ടറുകളുടെ പൂട്ട് പൊളിച്ചാണ് ഉള്ളിൽകയറി മദ്യം മോഷ്ടിച്ചത്.
രാത്രി 2.30ഓടെ ഓട്ടോറിക്ഷയിൽ വന്ന സംഘമാണ് ഉള്ളിൽ കയറി മോഷണം നടത്തിയതെന്ന് സി.സി.ടി.വിയിൽ തെളിഞ്ഞിട്ടുണ്ട്. രണ്ട് സി.സി.ടി.വി കാമറകളും തകർത്ത നിലയിലാണ്. രണ്ട് പെട്ടി മദ്യം താഴത്തെ നിലയിൽനിന്നും മോഷ്ടിച്ചു. മുകൾനിലയിലെ പ്രീമിയം കൗണ്ടറിൽനിന്നും മദ്യക്കുപ്പികൾ മോഷ്ടിച്ചിട്ടുണ്ട്. മോഷ്ടിച്ച മദ്യം ഓട്ടോയിൽ കടത്തുകയായിരുന്നു. ഹെൽമറ്റ് ധരിച്ച രണ്ടുപേരാണ് കടക്കുള്ളിൽ കടന്നത്. ഓട്ടോ അൽപം ദൂരെ മാറ്റിനിർത്തിയിട്ടിരിക്കയായിരുന്നു. ഓട്ടോയിലും ഒരാളുള്ളതായി സൂചനയുണ്ട്. സ്റ്റോക്ക് എടുത്തുകഴിഞ്ഞാൽ മാത്രമേ എത്ര കുപ്പി മദ്യം നഷ്ടപ്പെട്ടു എന്ന വിവരം അറിയാൻ കഴിയൂവെന്ന് ഷോപ് അധികൃതർ പറഞ്ഞു.
പറക്കോട് സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ വഞ്ചിയുടെ ഗ്ലാസ് തകർക്കുകയും വഞ്ചി കുത്തിപ്പൊളിക്കുകയുംചെയ്തു. എം.ജി.എം സ്കൂളിന് സമീപമുള്ള കുരിശടിയിലും മോഷണം നടന്നു. പന്നിവിഴ പീടികയിൽ ദേവീ ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് പണം അപഹരിക്കാൻ ശ്രമം നടന്നു. അടൂർ ടൗൺ യു.പി.എസിലും കഴിഞ്ഞ രാത്രി മോഷണശ്രമമുണ്ടായി. ഓഫിസ് മുറിയുടെ വാതിലിന്‍റെ പൂട്ട് തുറക്കാനാണ് ശ്രമിച്ചത്. പറക്കോട് അവറുവേലിൽ ഭദ്രകാളി ദേവീക്ഷേത്രത്തിന്‍റെ കിഴക്കേ റോഡരികിലുള്ള കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു.
മുല്ലൂർ കുളങ്ങര ദേവീക്ഷേത്രത്തിലെ കനാൽ ജംഗ്ഷനിൽ റോഡരുകിലുള്ള വഞ്ചി കുത്തിത്തുറക്കാൻ ശ്രമിച്ചു. പൂട്ട് പൊളിച്ചെങ്കിലും പണം വീഴുന്ന ഭാഗത്തെ പൂട്ട് പൊളിക്കാൻ മോഷ്ടാക്കൾക്കായില്ല. ചിരണിക്കൽ സെന്‍റ് പീറ്റേഴ്സ് ആൻഡ് സെൻപോൾസ് ഓർത്തഡോക്സ് പള്ളിയിലും മോഷണ ശ്രമം നടന്നു. അടൂർ, കൊടുമൺ എന്നിവിടങ്ങളിൽനിന്ന് പൊലീസ് സംഘം മോഷണം നടന്ന സ്ഥലങ്ങളിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. കാരംവേലിയിൽ മൂന്നോളം കടകളിലും കഴിഞ്ഞ രാത്രി മോഷണം നടന്നു.
അടൂരിലും മോഷണം പെരുകുന്നു
കൊടുമൺ: അടൂരിലെ വിവിധ പ്രദേശങ്ങളിൽ മോഷണം പെരുകുന്നു. ജനം ഭീതിയിൽ. അടൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ മോഷണം വർധിച്ചിട്ടും പൊലീസ് നിസ്സംഗത തുടരുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമായും ദേവാലയങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം നടക്കുന്നത്. ശനിയാഴ്ച രാത്രിയാണ് മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച നടന്നത്. എട്ട് സ്വർണത്താലികളും 12 കാണിക്കവഞ്ചികളും മോഷ്ടാക്കൾ കവർന്നു. സി.സി.ടി.വി കാമറകളുടെ ഡി.വി.ആറുകളും മോഷ്ടാക്കൾ അപഹരിച്ചു. വലിയ മോഷണസംഘമാണ് ഇതിനുപിന്നിലെന്നാണ് പൊലീസ് നിഗമനം.
കാണിക്കവഞ്ചികളിലുണ്ടായിരുന്ന പണം പൂർണമായി അപഹരിക്കുകയുണ്ടായി. ക്ഷേത്രത്തിലെ കവർച്ചക്ക് പിന്നാലെയാണ് തൊട്ടടുത്ത ദിവസം അടൂർ കരുവാറ്റ ചാങ്കൂർ കാർമ്മേൽ വീട്ടിൽ സി.ഒ. മാത്യുവിന്റെ വീട് കുത്തിത്തുറന്ന് ഒരു ഗ്രാമോളം വരുന്ന സ്വർണത്തിൽ തീർത്ത കുരിശും 3500 രൂപയും കവർന്നത്. വീടിന്റെ രണ്ടാമത്തെ നിലയിലെത്തിയ മോഷ്ടാക്കൾ വാതിൽ പൊളിച്ചാണ് അകത്തുകടന്നത്. മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ കുരിശും ഷെൽഫിൽ ബാഗിലായി സൂക്ഷിച്ചിരുന്ന 3500 രൂപയുമാണ് മോഷ്ടിച്ചത്. വീടിന്റെ മറ്റൊരു വാതിൽ പൊളിച്ച് താഴത്തെ നിലയിലെത്തി മുറിക്കുള്ളിലെ അലമാര തുറക്കാൻ നോക്കിയെങ്കിലും നടന്നില്ല.
പഴകുളം തെങ്ങുംതാര സെന്‍റ് മാത്യൂസ് മലങ്കര കത്തോലിക്കാ പള്ളിയുടെ മുൻവശത്തെ കാണിക്കവഞ്ചിയുടെ പൂട്ട് തകർത്ത് പണം മോഷ്ടിക്കാനും ശ്രമം നടന്നിരുന്നു. രാത്രികാല പൊലീസ് പട്രോളിങ് കുറെക്കാലമായി ജില്ലയിൽ ശക്തമല്ലെന്ന് പറയുന്നു. പല സ്ഥലത്തും രാത്രികാലത്ത് തെരുവുവിളക്കുകൾ കത്താത്തതും മോഷ്ടാക്കൾക്ക് അനുകൂലമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.