representative image
കോന്നി: തണ്ണിത്തോട് പഞ്ചായത്തിലെ കരിമാൻതോട് തൂമ്പാകുളത്ത് കടുവ പശുവിനെ ആക്രമിച്ചതോടെ വീണ്ടും കടുവ ഭീതിയിൽ മേഖല.കഴിഞ്ഞ ദിവസം പുലർച്ച മൂന്ന് മണിയോടെയാണ് തൂമ്പാക്കുളം മേൽത്തട്ട് കളത്തിൽ സുനിലിെൻറ വീട്ടിലെ പശുവിനെ ആക്രമിച്ചത്.
പുലർച്ച തൊഴുത്തിൽ ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ കഴുത്തിൽ മുറിവേറ്റ പശുവിനെ ആണ് കണ്ടത്. സംഭവം വനപാലകരെ അറിയിച്ചതിനെ തുടർന്ന് ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
തുടർന്ന് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രദേശത്ത് കാമറകൾ സ്ഥാപിക്കുമെന്നും രാത്രികാല പട്രോളിങ് ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജെസി ജോർജ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ആദർശ്, രാജീവ്, ഫോറസ്റ്റ് വാച്ചർ ഷാജി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
2020 മേയ് എട്ടിനാണ് തണ്ണിത്തോട് പ്ലാന്‍റേഷൻ കോർപറേഷൻ എസ്റ്റേറ്റ് സി ഡിവിഷനിൽ മേടപ്പാറ പുള്ളിപ്പാറയിൽ ടാപ്പിങ് നടത്തി വന്ന ഇടുക്കി അടിമാലി കഞ്ഞിക്കുഴി സ്വദേശി വടക്കേൽ വീട്ടിൽ ബിനീഷ് മാത്യുവിനെ(36) കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്.
അതിനുശേഷം മേടപ്പാറയിലും തണ്ണിത്തോട് പഞ്ചായത്തിെൻറ പല ഭാഗങ്ങളിലും പുലിയുടെയും കടുവയുടെയും സാന്നിധ്യം ഉണ്ടായി. ഇപ്പോൾ അടുത്ത് തൂമ്പാ കുളത്ത് കടുവ പശുവിനെ ആക്രമിച്ചതോടെ ഭീതിയിൽ ആയിരിക്കുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.