കുളത്തുമണ്ണിൽ പുലിയുടെ ആക്രമണത്തിൽ ചത്ത ആട്
കോന്നി: കുളത്തുമണ്ണിൽ മൂന്ന് ആടുകളെ പുലി ആക്രമിച്ചു. രണ്ട് ആടുകൾ ചത്തു. ഒന്നിന് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി കുളത്തൂമൺ മോഹനവിലാസത്തിൽ ടി.എൻ. സന്തോഷിന്‍റെ വീട്ടിലെ ആട്ടിൻകൂട്ടിലെ ആടുകളെയാണ് പുലി ആക്രമിച്ചത്. കഴിഞ്ഞയാഴ്ച പുലി പശുക്കിടാവിനെ ആക്രമിച്ച സ്ഥലത്തുനിന്ന് 50 മീറ്റർ അകലെയാണ് വീണ്ടും പുലിയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞയാഴ്ച പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റ പശുക്കിടാവിനെ വനംവകുപ്പ് സ്ഥാപിച്ച കൂടിനുള്ളിൽ ഇട്ടിരുന്നു. എന്നാൽ, പുലി ഈ കൂട്ടിൽ കയറാതെ അടുത്ത വീട്ടിലെ മൂന്നു ആടുകളെ പിടികൂടുകയായിരുന്നു.
കുളത്തുമൺ, പാക്കണ്ടം, അതിരുങ്കൽ, കൂടൽ, കലഞ്ഞൂർ തുടങ്ങിയ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം പതിവായതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. പലരും സന്ധ്യകഴിഞ്ഞാൽ വീടുകൾക്ക് പുറത്തിറങ്ങാൻ മടിക്കുകയാണ്. പ്രദേശത്തെ കരിമ്പുലിയുടെ സാന്നിധ്യവും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷന്‍റെ പരിധിയിലുള്ള വനമേഖലയോട് ചേർന്ന ജനവാസ മേഖലകളാണ് പ്രദേശം. പ്രദേശത്ത് മുമ്പ് വനം വകുപ്പ് സ്ഥാപിച്ച കൂടുകളിൽ മൂന്ന് പുലികൾ വീണിരുന്നു. പ്രദേശത്ത് പുലികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പലതവണ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞമാസം പ്രദേശത്ത് വളർത്തുനായെയും കഴിഞ്ഞ ആഴ്ച പശുക്കിടാവിനെയും പുലി ആക്രമിച്ചിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.