നിർമാണം പുരോഗമിക്കുന്ന അരുവാപ്പുലം-ഐരവൺ-മെഡിക്കൽ കോളജ് പാലം
കോന്നി: 12.25 കോടി രൂപ ചെലവിൽ അരുവാപ്പുലം-ഐരവൺ കരകളെ ബന്ധിപ്പിച്ച് അച്ചൻകോവിലാറിന് കുറുകെ നിർമിക്കുന്ന അരുവാപ്പുലം ഐരവൺ-മെഡിക്കൽ കോളജ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
നാല് തൂണുകളുടെ നിർമാണ പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. മൂന്ന് മാസമായി പാലം നിർമാണം ആരംഭിച്ചിട്ട്. കാലാവസ്ഥ അനുകൂലമാണെങ്കിൽ കരാർ കാലാവധിക്കുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്ന് കാരാറുകാരൻ അറിയിച്ചു.
കോന്നിയുടെ വികസന സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടുന്ന പാലത്തിന്റെ നിർമാണം പ്രദേശവാസികളുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു. പാലം നിർമാണത്തിന് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി 12.25 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് നിർവഹണ ചുമതല. പാലത്തിനു 183.7 മീറ്റർ നീളവും ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയോടും കൂടി 11 മീറ്റർ വീതിയുമാണുള്ളത്.
നദിക്കു കുറുകെ മൂന്ന് സപാനും ഇരുകരയിലുമായി ആറ് ലാൻഡ് സപാനുമാണുള്ളത്. ഇവയിൽ ഒരു ലാൻഡ് സപാൻ ഐരവൺ ഭാഗത്തും അഞ്ചെണ്ണംൾ അരുവാപ്പുലം ഭാഗത്തുമാണുള്ളത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ബി.എം ആൻഡ് ബി.സി ഉപരിതല നിർമാണവും ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും ഉൾപ്പെടുത്തിയാണ് സമീപനപാത വിഭാവനം ചെയ്തിട്ടുള്ളത്. ഈ പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി ഒന്നരവർഷമാണ്.
പാലത്തിന്റെ നിർമാണ പ്രവൃത്തി പൂർത്തീകരിക്കുന്നത്തോടെ അരുവാപ്പുലം പഞ്ചായത്തിലെ നാല് വാർഡുകളെ മറ്റു 11 വാർഡുകളുമായി ബന്ധിപ്പിക്കാൻ സാധിക്കും. പാലം കോന്നി മെഡിക്കൽ കോളജിലേക്കുള്ള എളുപ്പവഴിയുമാകും. അരുവാപ്പുലം പഞ്ചായത്ത് ഓഫിസ്, കൃഷിഭവൻ തുടങ്ങിയ ഓഫിസുകൾ സ്ഥിതി ചെയ്യുന്നതിന്റെ മറുകരയിലാണ് ആനകുത്തി, ഐരവൺ, കുമ്മണ്ണൂർ, മുളകുകൊടിത്തോട്ടം എന്നീ വാർഡുകൾ സ്ഥിതിചെയ്യുന്നത്.
ഈ വാർഡുകളിലെ ആളുകൾക്ക് കിലോമീറ്ററുകൾ യാത്ര ചെയ്ത് കോന്നി ടൗണിലൂടെ മാത്രമേ അരുവാപ്പുലത്തെത്തി വിവിധ ആവശ്യങ്ങൾ സാധിക്കാൻ കഴിയുകയുള്ളൂ. ഐരവൺ, അരുവാപ്പുലം കരകളെ ബന്ധിപ്പിച്ച് പാലമുണ്ടാവുക എന്നത് പ്രദേശവാസികളുട വർഷങ്ങളായുള്ള ആവശ്യമാണ് യഥാർഥ്യമാകുന്നത്.
അച്ചൻകോവിൽ-ചിറ്റാർ മലയോര ഹൈവേയിലൂടെ എത്തുന്ന തമിഴ്നാട് സ്വദേശികൾക്കടക്കം കോന്നിയിൽ എത്താതെ അരുവാപ്പുലത്തുനിന്നും ഐരവൺ പാലത്തിലൂടെ മെഡിക്കൽ കോളജിലെത്താം. മെഡിക്കൽ കോളജിലേക്കുള്ള പാലം യാഥാർഥ്യമാകുന്നതോടെ കോന്നി ടൗണിലെ തിരക്കിൽപെടാതെ രോഗികൾക്ക് ആശുപത്രിയിൽ എത്താൻ സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.