91ലും നോമ്പ് അനുഷ്ഠിച്ച് ഫാത്തിമുത്ത്

പന്തളം: 79 വർഷമായി മുടങ്ങാതെ നോമ്പനുഷ്ഠിക്കുകയാണ് ഫാത്തിമുത്ത് ബീവി. 91ാം വയസ്സിലും പൂർണ ആരോഗ്യവതിയായി ഇപ്പോഴും നോമ്പ് പിന്തുടരുന്നു. പന്തളം പൂഴിക്കാട് തുണ്ടത്തുവിള പുത്തൻവീട്ടിൽ ഫാത്തിമുത്ത് ബീവി, നാല് തലമുറയായി 17 കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തിലെ തലമുതിർന്ന അംഗമാണ്. പത്തനംതിട്ട വലഞ്ചുഴി കോയിപ്പുറത്ത് പരേതരായ ഹസൻ മുഹമ്മദ് റാവുത്തറുടെയും മുഹമ്മദ്‌ അമ്മയുടെയും അഞ്ചുമക്കളിൽ മൂന്നാമത്തേതാണ്. പന്ത്രണ്ടാമത്തെ വയസ്സിലാണ് മുപ്പത് നോമ്പും ആദ്യമായി പിടിക്കുന്നത്. പിന്നീട് ഇതുവരെയും മുടക്കിയിട്ടില്ല. ആദ്യകാലങ്ങളിലെ നോമ്പ് അനുഭവങ്ങൾ അവർ 'മാധ്യമ'വുമായി പങ്കുവെച്ചു. ഇക്കാലത്തെപ്പോലെ ഭക്ഷണങ്ങൾ കൂടുതലായി അന്ന് ഉണ്ടായിരുന്നില്ല. ഉള്ളത് വിശപ്പടക്കാൻ മാത്രം. ആദ്യകാലങ്ങളിൽ നോമ്പ് തുറക്കാനും ഇട അത്താഴത്തിനും ആയി ചെണ്ട കൊട്ടിയായിരുന്നു അറിയിപ്പുകൾ ലഭിച്ചിരുന്നത്. ഇപ്പോൾ സമയം എളുപ്പം പോകുന്നതുപോലെ തോന്നുന്നു. ഇപ്പോഴും ആരോഗ്യപരമായി കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ല. നല്ല ഓർമശക്തി ഉണ്ട്. സുപ്രീംകോടതി മുൻ ജഡ്ജി ഫാത്തിമ ബീവിയുമായി മദ്റസ പഠനത്തിൽ ഒരുമിച്ചായിരുന്നു. 1947ൽ തുണ്ടത്തുവിളയിൽ പരേതനായ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ടി.എസ്. ഹുസൈൻ റാവുത്തരെ വിവാഹം കഴിച്ചാണ് പന്തളത്ത് എത്തുന്നത്. കുട്ടിക്കാലത്ത് സർ സി.പി. രാമസ്വാമിയെ കാണാൻ പത്തനംതിട്ടയിൽ എത്തിയിരുന്നതായും ഫാത്തിമുത്ത് ബീവി പറഞ്ഞു. മകൻ അബ്ദുൽ ഹക്കീം റാവുത്തർക്ക് ഒപ്പമാണ് ഇപ്പോൾ താമസം. ------ ഫോട്ടോ: ഫാത്തിമുത്ത് ബീവി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.