1965 നവംബർ 24ന് ലാൻസ് ഹവീൽദാർ കെ.ജി ജോർജിന് വീരചക്രം നൽകി
രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണൻ
ആദരിക്കുന്നു (ഫയൽ ചിത്രം)
മല്ലപ്പള്ളി: ശനിയാഴ്ച അന്തരിച്ച ലാൻസ് ഹവിൽദാർ കെ.ജി. ജോർജ് നാട്ടുകാരുടെ ബേബിച്ചായൻ മാത്രമല്ല, ഇന്ത്യൻ കരസേനക്ക് എക്കാലത്തെയും ധീര പോരാളിയാണ്.
1965ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പാകിസ്താനിലെ വാഗാ യുദ്ധഭൂമിയിൽ എല്ലാം നഷ്ടമായെന്നു കരുതിയ ഇന്ത്യൻ സൈന്യത്തിന് തിരിച്ചുവരവിന് വഴിയൊരുക്കിയത് മല്ലപ്പള്ളി ശാന്തിപുരം കോഴികുന്നത്ത് കെ.ജി. ജോർജിന്റെ അചഞ്ചലമായ ധീരതയായിരുന്നു. യുദ്ധത്തിൽ വാർത്താവിനിമയ സംവിധാനം തകർന്നു. പാക് പോരാളികളുടെ കണ്ണുവെട്ടിച്ച് അത് നേരെയാക്കുകയായിരുന്നു ജോർജ്. കൂടെയുണ്ടായിരുന്നവർ കൊഴിഞ്ഞുവീണിട്ടും മുട്ടിലിഴഞ്ഞ് നീങ്ങി അദ്ദേഹം വാർത്താവിനിമയ സംവിധാനം നേരെയാക്കി. ആ ധീരതക്ക് ദേശം വീരചക്രം സമ്മാനിച്ചു.
1965 ഏപ്രിലിൽ റാൻ ഓഫ് കച്ചിലെ സംഘർഷമാണ് കശ്മീരിലേക്ക് കടന്നുകയറ്റത്തിന് പാകിസ്താനെ പ്രേരിപ്പിച്ചത്. ജമ്മുവിൽ തിരിച്ചടിക്കുന്നതിനൊപ്പം പഞ്ചാബിൽ മറ്റൊരു യുദ്ധമുഖം തുറക്കുകയുമായിരുന്നു ഇന്ത്യൻ തന്ത്രം. പഞ്ചാബിലെ വാഗയിൽ ഇന്ത്യൻ സേന പാക്ക് അതിർത്തി കടന്നു. ആദ്യം പിന്നാക്കം പാഞ്ഞ പാക്ക് പട പിന്നീട് സംഘടിച്ചെത്തി ചെറുത്തുനിന്നു. ലാഹോറിൽനിന്ന് എട്ടുകിലോമീറ്റർ അകലെവരെ ഇന്ത്യൻ സൈന്യമെത്തി. എന്നാൽ, ഇന്ത്യൻ സൈന്യം ശത്രുനിരകൾക്കിടയിൽ കുടുങ്ങി. വാർത്തവിനിമയ സംവിധാനം അറ്റുപോയി. ജോർജ് അടക്കം നാലുപേരെ ലൈൻ പുനസ്ഥാപിക്കാൻ നിയോഗിച്ചു. ശത്രുപക്ഷത്തിന്റെ ഷെല്ല് വീണ് വാഹനം തകർന്നു. മൂന്ന് സൈനികരെയും നഷ്ടമായി. അവിടെയെത്തി ടെലഫോൺ ബന്ധം നേരെയാക്കി.
ഇച്ചോഗിൽ കനാൽ തീരത്തെ ഇന്ത്യൻ ട്രഞ്ചുകളിൽ ദിവസങ്ങൾക്ക് ശേഷം ഇന്ത്യൻ സന്ദേശമെത്തി. അവിടെ ത്രിവർണപതാക ഉയർന്നു. നവംബർ 24ന് അന്നത്തെ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണൻ ലാൻസ് ഹവിൽദാർ കെ.ജി. ജോർജിനെ വീരചക്രം അണിയിച്ച് ആദരിച്ചു. മിലിറ്ററി ഹെഡ് ക്വാർട്ടേഴ്സ് ഡർബാർ മന്ദിരത്തിന് ‘കെ.ജി ജോർജ് ട്രിക്സ്’ എന്ന പേര് നൽകിയാണ് കരസേന വീരജവാനെ ആദരിച്ചത്.
1969ൽ വിരമിച്ചു. മടങ്ങിയെത്തിയ ജോർജ് പൊതു പ്രവർത്തനത്തിലേക്കിറങ്ങി. ഏഴ് വർഷം കുന്നന്താനം ഗ്രാമപഞ്ചായത്ത് അംഗമായി. ഭാര്യ പൊന്നമ്മ ഓർമയായിട്ട് 10 വർഷം കഴിഞ്ഞു. മക്കൾ: ഉഷ മാത്യു, ആഷ ജേക്കബ്, ജോൺ കെ. ജോർജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.