പെര്‍ഫോമന്‍സ് ഗ്രാൻറ് ചെലവഴിക്കാതെ ഗ്രാമപഞ്ചായത്തുകൾ; അനുവദിച്ചത് 14.35കോടി, ചെലവ് 16.60 ശതമാനം

പത്തനംതിട്ട: ഗ്രാമപഞ്ചായത്തുകളില്‍ ശുചിത്വ-മാലിന്യ സംസ്‌കരണ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിനായി ജില്ല ശുചിത്വമിഷന്‍ മുഖേന അനുവദിച്ച പെര്‍ഫോമന്‍സ് ബേസ്ഡ് ഇന്‍സൻെറിവ് ഗ്രാൻറ് ഈമാസം 31ന് മുമ്പ് ചെലവഴിച്ചില്ലെങ്കില്‍ നഷ്ടമാകുമെന്ന് ശുചിത്വമിഷന്‍ ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന ഹരിതകേരളം ജില്ലതല ഏകോപന സമിതിയോഗം ഗ്രാമപഞ്ചായത്തുകള്‍ തങ്ങള്‍ക്ക് ലഭിച്ച ഗ്രാൻറ് അടിയന്തരമായി ചെലവഴിക്കുന്നതിന് പുതിയ ഭരണസമിതി മുന്‍കൈയെടുക്കണമെന്ന് നിർദേശിച്ചു. പെര്‍ഫോമന്‍സ് ബേസ്ഡ് ഇന്‍സൻെറിവ് ഗ്രാൻറിനത്തില്‍ 14.35കോടി രൂപയാണ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഓരോ പഞ്ചായത്തിലെയും കുടുംബങ്ങളുടെ എണ്ണത്തിൻെറ അടിസ്ഥാനത്തില്‍ നല്‍കിയിട്ടുള്ള തുക വേള്‍ഡ് ബാങ്കിൻെറ ഫണ്ടാണ്. ഈ തുക പൂര്‍ണമായും ചെലവഴിച്ച് ഓണ്‍ലൈന്‍ എം.ഐ.എസ് പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 31 ആണ്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ ചെലവ് 16.60 ശതമാനമാണ്. പ്രോജക്ടുകളുടെ രൂപവത്കരണവും നിര്‍വഹണവും സംബന്ധിച്ച് കലക്ടര്‍ ഉള്‍പ്പെടെ പല അവലോകന യോഗങ്ങളിലും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. എന്തൊക്കെ ചെയ്യാം അംഗൻവാടി-സ്‌കൂള്‍ ശുചിമുറികള്‍, പൊതുശുചിമുറികളുടെ നിര്‍മാണം, ഗാര്‍ഹിക ശൗചാലയങ്ങള്‍ സ്ഥാപിക്കല്‍, ഗാര്‍ഹിക ശൗചാലയങ്ങളുടെ റെട്രോഫിറ്റിങ്, സ്ത്രീ സൗഹൃദ ശുചിമുറികള്‍ക്കായി നാപ്കിന്‍ ഡിസ്ട്രോയര്‍ മെഷീന്‍ വാങ്ങല്‍, ഹരിതകര്‍മസേനക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങള്‍ വാങ്ങിനല്‍കല്‍, വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ലീഫ്ലെറ്റുകള്‍, ചുമരെഴുത്തുകള്‍, ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കല്‍, സ്‌കൂളുകളില്‍ അജൈവ പാഴ്വസ്തുശേഖരണത്തിനുള്ള ബിന്നുകള്‍ സ്ഥാപിക്കല്‍, ഗ്രാമപഞ്ചായത്തുകളില്‍ അജൈവ പാഴ്വസ്തു ശേഖരണത്തിനുള്ള മിനി എം.സി.എഫ്, എം.സി.എഫ്, ആര്‍.ആര്‍.എഫ് എന്നിവ സ്ഥാപിക്കല്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ജൈവ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള തുമ്പൂര്‍മൂഴി ബിന്നുകള്‍ സ്ഥാപിക്കല്‍, ടേക് എ ബ്രേക്ക് പദ്ധതിപ്രകാരം ശുചിമുറി സ്ഥാപിക്കല്‍ തുടങ്ങിയവ ഈ ഫണ്ടുപയോഗിച്ച് ഏറ്റെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.