ആഴ്ചകൾക്കകം മണ്ണീറ റോഡിലെ ടാറിങ് ഇളകി

റോഡിൽ ചരലും നിരന്നു കോന്നി: തണ്ണിത്തോട് മൂഴി-മണ്ണീറ റോഡ് ടാറിങ് പൂർത്തീകരിച്ച് ആഴ്‌ചകൾക്ക് പിന്നാലെ പൊളിഞ്ഞിളകി. കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും മുണ്ടോമൂഴിക്കും ഇടയിലായാണ് ടാറിങ് ഇളകിയത്. നബാർഡിൽ അനുവദിച്ച പത്തുലക്ഷം രൂപ വിനിയോഗിച്ചായിരുന്നു വനഭൂമിയിലൂടെ കടന്നുപോകുന്ന ഭാഗത്ത് ടാറിങ് നടത്തിയത്. റോഡിൽ ചരലും നിരന്നിട്ടുണ്ട്. റോഡിന്‍റെ അപകടകരമായ ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതേ റോഡിൽ കഴിഞ്ഞ മഴക്കാലത്ത് കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും മണ്ണീറ ഫോറസ്റ്റ് സ്റ്റേഷനും ഇടയിൽ റോഡിന്‍റെ ഒരുവശം താഴ്ചയിലേക്ക് ഇടിഞ്ഞുവീണിരുന്നു. വർഷങ്ങളായി തകർന്ന റോഡിൽ യാത്ര വളരെ ദുഷ്കരമായിരുന്നു. അടവി കുട്ടവഞ്ചി സവാരി കേന്ദ്രം, മണ്ണീറ വെള്ളച്ചാട്ടം തുടങ്ങിയവയടക്കം വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. റോഡ് തകർന്നതിനാൽ ഓട്ടോറിക്ഷകൾ പോലും ഇതുവഴി സവാരി നടത്താൻ മടിച്ചിരുന്നു. മണ്ണീറ തീറ്റപ്പുൽ കൃഷിയിലേക്ക് പോകുന്നതും ഇതുവഴിയാണ്. മണ്ണീറയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളും ഈ റോഡിനെ ആശ്രയിക്കുന്നു. മുമ്പ് ഇതുവഴി കെ.എസ്.ആർ.ടി.സി ബസ് അടക്കം സർവിസ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ ഇതും ഇല്ല. റോഡിന് ഓടയില്ലാത്തതും റോഡിന്‍റെ തകർച്ചക്ക് കാരണമാകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.