കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ അവസാനഘട്ട തെരഞ്ഞെടുപ്പ് തയാറെടുപ്പുകൾ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ വിശദീകരിക്കുന്നു

തെരഞ്ഞെടുപ്പ് ഒരുക്കം പൂര്‍ണം -കലക്ടർ

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിന് ജില്ല പൂര്‍ണ സജ്ജമായെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. 9,74,802 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 5,08,251 സ്ത്രീകളും 4,66,546 പുരുഷന്‍മാരും അഞ്ച് ട്രാന്‍സ്ജെന്‍ഡറും. 1207 പോളിങ് സ്റ്റേഷനുകളില്‍ 25 വീതം പ്രശ്നബാധിത ബൂത്തുകളും സ്ത്രീ സൗഹൃദ ബൂത്തുകളുമുണ്ട്.

121 സെക്ടറല്‍ ഉദ്യോഗസ്ഥര്‍ ജോലിക്കുണ്ട്. സ്ക്വാഡുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. പോളിങ് ഉദ്യോഗസ്ഥരുടെ മൂന്നാം ഘട്ട പരിശീലനം ചൊവ്വാഴ്ച പൂര്‍ത്തിയാകും. ഉദ്യോഗസ്ഥര്‍ക്കായി മോക്ഡ്രില്ലുകളും സംഘടിപ്പിച്ചിട്ടുണ്ട്.

സ്റ്റാഫ് വിന്യാസം, ഇ.വി.എം ആന്‍ഡ് വിവിപാറ്റ് തയാറെടുപ്പ്, സുരക്ഷാ ക്രമീകരണം, ഗതാഗത സൗകര്യം, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ റൂം എന്നിവ പോളിങ് ദിനത്തിലേക്ക് സജ്ജമാക്കി. തെരഞ്ഞെടുപ്പ് നിയമലംഘനം സി-വിജില്‍ ആപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്യാം. വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പ് വിതരണം പുരോഗമിക്കുകയാണ്.

വിവരങ്ങള്‍ വായിക്കാനും എളുപ്പത്തില്‍ മനസിലാക്കാനും വോട്ടര്‍മാരുടെ പാര്‍ട്ട് നമ്പര്‍, സീരിയല്‍ നമ്പര്‍ വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 17 സി യിലുള്ള വോട്ടുകളില്‍ നിന്ന് കണ്‍ട്രോള്‍ യൂനിറ്റിലെ വോട്ടുമായി വ്യത്യാസം ഉണ്ടായാല്‍ വിവിപാറ്റിലെ സ്ലിപ്പുകള്‍ എണ്ണുന്നതായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ്, ഡെപ്യൂട്ടി കലക്ടര്‍ കെ.എസ്. നസിയ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

മൊബൈൽ ഫോൺ നിരോധനം

പോളിങ് കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധനമുണ്ട്. ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ പോളിംഗ് ബൂത്തിലെ പ്രവേശന കവാടത്തിനു പുറത്തുള്ള മൊബൈല്‍ ഡിപ്പോസിറ്ററിയില്‍ സമ്മതിദായകര്‍ക്ക് ഫോണ്‍ സൂക്ഷിക്കാം. എല്ലാ ബൂത്തുകളിലും വോട്ടർമാർക്ക് വെയിൽ കൊള്ളാതെ കാത്തു നിൽക്കാൻ കഴിയുന്ന രീതിയിൽ സംവിധാനമൊരുക്കും. കുടിവെള്ളവും ലഭ്യമാക്കും. സക്ഷം ആപ്പിലൂടെ ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് വോളന്റിയര്‍, വീല്‍ചെയര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ മൂന്ന്

കുറ്റപ്പുഴ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, മൈലപ്ര മൗണ്ട് ബഥനി ഇ.എച്ച്.എസ്.എസ്, അടൂര്‍ സര്‍ക്കാര്‍ ബിഎഡ് സെന്റര്‍, റാന്നി സെന്റ് തോമസ് കോളജ്, മലയാലപ്പുഴ മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി എന്നിവയാണ് ജില്ലയിലെ പോളിങ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങള്‍.

ജില്ലയില്‍ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. തിരുവല്ല, റാന്നി നിയോജക മണ്ഡലങ്ങളുടെ കേന്ദ്രം കോഴഞ്ചേരി സെന്റ് തോമസ് കോളജും ആറന്മുള, അടൂര്‍ എന്നിവയുടെ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലുമാണ്. മലയാലപ്പുഴ മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയാണ് കോന്നി നിയോജക മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രം.

എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ്

പ്രശ്ന ബാധിത ബൂത്തുകൾ മാത്രമല്ല മറ്റ് എല്ലാ ബൂത്തുകളിലും ഇത്തവണ 100 ശതമാനം വെബ്കാസ്റ്റിങ് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. ബൂത്തിന് അകത്തും പുറത്തുമായി രണ്ട് കാമറകളാണ് ഇതിനായി സ്ഥാപിക്കുന്നത്. പ്രിസൈഡിംഗ് ഓഫിസര്‍മാര്‍ ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട് പോളിംഗ് വിവരങ്ങള്‍ പ്രൊ ആപ്പിലൂടെ അപ്ഡേറ്റ് ചെയ്യും.

ഹോം വോട്ടിങ് 96.87 ശതമാനം

ഹോം വോട്ടിങ് ജില്ലയില്‍ പൂര്‍ത്തിയായി. 96.87 ശതമാനം വോട്ട് രേഖപ്പെടുത്തി. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പരിശീലന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവശ്യ സര്‍വിസ് ജീവനക്കാര്‍ക്ക് എല്ലാ മണ്ഡലത്തിലും പോസ്റ്റല്‍ വോട്ടിങ് സെന്റര്‍ ഒരുക്കി.  

Tags:    
News Summary - "Election preparations are complete - Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.