കൊട്ടിക്കലാശ ദിനത്തിൽ അപ്രതീക്ഷിത ചർച്ചയായി പ്രളയവും ബഫർസോണും

പത്തനംതിട്ട: കൊട്ടിക്കലാശ ദിനത്തിൽ പത്തനംതിട്ടയിൽ കോൺഗ്രസ് എം.പിയും സി.പി.എം ജില്ലാ സെക്രട്ടറിയും കൊമ്പുകോർത്തത് ജില്ലയെ ബാധിക്കുന്ന സുപ്രധാനമായ രണ്ട്കാര്യങ്ങളിൽ. മന്ത്രി കൃഷ്ണൻകുട്ടിയുടെ ചാറ്റ് എന്നു പറയപ്പെടുന്ന സന്ദേശം പുറത്തുവന്നതോടെ എട്ടു വർഷം മുമ്പ് നടന്ന പ്രളയം വീണ്ടും ചൂടൻ ചർച്ചയിലേക്ക്. പത്തനംതിട്ട പ്രസ്ക്ലബിൽ നടന്ന തെരഞ്ഞെടുപ്പ് സംവാദത്തിലായിരുന്നു ഈ വാദങ്ങൾ.

മണിയാർ ഡാമും മറ്റ് ഡാമുകളും ഒന്നിച്ച് തുറന്നതാണ് പ്രളയത്തിന് കാരണമെന്ന് കൃഷ്ണൻകുട്ടി പറഞ്ഞതായി ആൻറോ ആന്‍റണി എം.പി. മണിയാറിന് മുകളിൽ രണ്ട് പ്രോജക്ടുകളുണ്ട്. അത് സ്വകാര്യ വ്യക്തികളാണ് കറണ്ടെടുക്കുന്നത്. മണിയാറിൽ ഷട്ടറിട്ട് വെള്ളം നിറച്ചപ്പോൾ മരം വീണു.

വെള്ളം കൂടിയപ്പോൾ അടിയിലുള്ള സ്ലൂയിസ് വാൽവ് തുറന്നതുകൊണ്ടാണ് ചെങ്ങന്നൂരടക്കം വെള്ളത്തിൽ മുങ്ങിയതെന്നാണ് പുറത്തു വന്ന ശബ്ദസന്ദേശത്തിൽ പറയുന്നത്. തോട്ടപ്പള്ളി സ്പിൽവേ തുറക്കേണ്ട സമയത്ത് തുറക്കാതിരുന്നതാണ് പ്രളയത്തിന് കാരണം. അത് തുറക്കാതിരുന്നത് ഒരു കരാറുകാരനെ രക്ഷിക്കാനാണെന്ന് മന്ത്രി സ്വന്തം പാർട്ടിക്കാരനായ മറ്റൊരു മന്ത്രിയെക്കുറിച്ച് പറയുന്നു.

കേരളത്തിലെ ജനജീവിതം തകർക്കുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്ത പ്രളയം ചിലയാളുകളുടെ ധനസമ്പാദനത്തിനുള്ള മാർഗമായി സൃഷ്ടിച്ചതാണെന്നത് അത്യന്തം ഗൗരവതരമാണ്. മന്ത്രിയുടെ വെളിപ്പെടുത്തൽ ആരെയും നടുക്കുന്നതാണ്. ഇതിൽ ഗവൺമെന്‍റ് മറുപടി പറയണമെന്നും കുറ്റക്കാരായവരെനിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആന്‍റോ ആന്‍റണി ആവശ്യപ്പെടുന്നു.

എന്നാൽ ഇന്ന് സി.പി.എം ജില്ലാ സെക്രട്ടറിയും റാന്നി മുൻ എം.എൽ.എയുമായ രാജു എബ്രഹാം ഇത് നിഷേധിച്ചു.

അതിതീവ്ര മഴയാണ് പ്രളയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. മണിയാർ അണക്കെട്ട് വെള്ളപ്പൊക്കത്തിന് മൂന്നാഴ്ച മുന്നേ തുറന്നതാണ്. ചെറിയ അണക്കെട്ടാണിത്. ഇതിന് സ്ലൂയിസ് വാൽവ് ഇല്ല. ഇല്ലാത്ത വാൽവ് എങ്ങനെയാണ് തുറക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

അതിന്മുകളിലുള്ള അയ്യപ്പ ഡാമിൽ ഷട്ടറുമില്ല. കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും പ്രളയമുണ്ടായി. അവിടെ എവിടെയാണ് അണക്കെട്ടെന്ന് രാജു എബ്രഹാം ചോദിച്ചു. പ്രളയ കാരണം അതിതീവ്ര മഴയാണ്. അതിന് അറിയിപ്പ് നൽകേണ്ടത് കേന്ദ്രമാണ്. ഇവിടെ അതിനുള്ള സംവിധാനമില്ല. സാറ്റ്ലൈറ്റിൽ നിന്നുള്ള അറിയിപ്പാണ്. മണിയാർ അണക്കെട്ടിൽ സൂയിസ് വാൽവ് ഇല്ല, ഷട്ടർ മാത്രമേ ഉള്ളൂ.

ഒഡീഷയിൽ സൈക്ലോൺ വന്നു. അതറിയിച്ചപ്പോൾ കേരളം റെഡ് അലർട്ട് പ്രഖ്യാപിച്ചു. അത് കേരളത്തെ അറിയിക്കാൻ കേന്ദ്ര ഗവൺമെന്‍റ് വൈകി. അതായിരുന്നു പ്രളയത്തിന്‍റെ കാരണം. അന്ന് കേരളം മുഴുവൻ മുങ്ങിയില്ലേ-അദ്ദേഹം ചോദിച്ചു. എത്രയോ വീടുകളാണ് തകർന്നത്. ജനങ്ങൾ എത്രനാൾ ക്യാമ്പുകളിൽ കഴിഞ്ഞു. വീടുകളിൽ വന്നടിഞ്ഞ ചെളി ആഴ്ചകളും മാസങ്ങളും എടുത്താണ് നീക്കിയത്.

എല്ലാ വീടുകളിലും കിറകളിലും വന്നടിഞ്ഞ ചെളി ഡാമിനടിയിൽ വർഷങ്ങളായി കെട്ടിടക്കിടന്ന ചെളിയാണ്. ഡാം തുറന്നുവിട്ടാണ് പ്രളയമുണ്ടാക്കിയതെന്ന് വ്യക്തമാണെന്ന് ആന്‍റോ ആന്‍റണി വാദിക്കുന്നു.

പത്തനംതിട്ട മയലയോര മേഖലയാണ്. ജില്ലയുടെ പകുതി വനം അതിരിടുന്ന പ്രദേശങ്ങളാണ്. ഇവിടെ വന്യജീവി ആക്രമണം കൊണ്ടും വനം ഉദ്യോഗസ്ഥരുടെ ക്രൂതമായ സമീപനം കൊണ്ടും ദുരിതമനുഭവിക്കുന്ന ജനങ്ങൾ അധിവസിക്കുന്ന ജില്ലയാണ്. അവർക്ക് ഏറ്റവും ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളാണ് ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് പത്രികയിൽ ബഫർസോൺ സംബന്ധിച്ച് എഴുതിവെച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ബഫർ സോൺ സംബന്ധിച്ച് പ്രകടനപത്രികയിൽ വന്ന ഒരു ചെറിയ തെറ്റ് പാർട്ടി ഉടൻതന്നെ തരിരിച്ചറിഞ്ഞ് തിരുത്തിയിട്ടുണ്ട്. എന്നാൽ ബഫർ സോൺ ഇന്ത്യയിൽ കൊണ്ടുവന്നത് യു.പി.എ സർക്കാറിന്‍റെ ഭാഗമായിരുന്ന മന്ത്രി ജയ്റാം രമേഷാണെന്ന് രാജുഎബ്രഹാം പറഞ്ഞു.

എന്നാൽ ഗാഡ്ഗിൽ റിപ്പോർട്ടിന്‍റെ കാലത്ത് വി.ഡി സതീശന്‍റെ നേതൃത്വത്തിൽ അന്നുനടന്ന എം.എൽ.എ മാരുടെ കമ്മിറ്റി ബഫർ സോൺ നിലനിർത്തണം എന്നായിരുന്നു റിപ്പോർട്ട് നൽകിയതെന്നും വനനിയമങ്ങൾ ഇത്ര ക്രൂരമായി ഉണ്ടാക്കിയത് 72 ലെ ഇന്ദിരാഗാന്ധി സർക്കാറാണെന്നും രാജു എബ്രഹാം പറഞ്ഞു.

Tags:    
News Summary - Floods and Buffer Zones emerge as unexpected topics of debate on the final day of public campaigning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.