പദ്ധതി നിർവഹണത്തിലും നികുതി സമാഹരണത്തിലും നേട്ടവുമായി കോഴഞ്ചേരി പഞ്ചായത്ത്

കോഴഞ്ചേരി: 2021 - 22 സാമ്പത്തിക വർഷത്തിൽ 97.58 ശതമാനം തുക ചെലവഴിച്ചും ലഭിക്കാനുള്ള നികുതിവരുമാനം 96.73 ശതമാനം സമാഹരിച്ചും കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്. കാർഷിക ആരോഗ്യ മേഖലകളിൽ വിഭാവനംചെയ്ത പദ്ധതികൾ മുഴുവനും പൂർത്തീകരിക്കുവാനും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും ശുചിത്വ മാലിന്യസംസ്കരണത്തിൽ പുതിയ ചുവടുവെപ്പുകൾ നടത്താനും കഴിഞ്ഞ സാമ്പത്തികവർഷം ഭരണസമിതി ശ്രദ്ധേയമായ പദ്ധതികളാണ് ആസൂത്രണം ചെയ്തത്. പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം കോഴഞ്ചേരി - പത്തനംതിട്ട റോഡ് സൈഡിൽ നിർമാണം പൂർത്തീകരിച്ച വഴിയോര വിശ്രമകേന്ദ്രം വൈദ്യുതി-വാട്ടർ കണക്​ഷനുകൾ ലഭിക്കുന്ന മുറക്ക്​ ജനങ്ങൾക്കായി സമർപ്പിക്കും. പൊതുസ്ഥലങ്ങളിൽ മാലിന്യനിക്ഷേപം തടയാനും 'ക്ലീൻകോഴഞ്ചേരി' എന്ന ആശയം പ്രാവർത്തികമാക്കാനും ആറുലക്ഷം രൂപ ചെലവഴിച്ച് വണ്ടിപ്പേട്ട, ടൗൺ എന്നിവിടങ്ങളിലും അഞ്ചുലക്ഷം രൂപ ചെലവഴിച്ച് തണുങ്ങാട്ടിൽ പാലത്തിനുസമീപവും നിരീക്ഷണ കാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. വീടുകളിൽ ജൈവമാലിന്യം സംസ്കരിക്കുന്നതിന് ബയോ ബിന്നുകൾ നൽകിയത് കൂടാതെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി ഹരിതകർമ സേനയുടെ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കിയിട്ടുണ്ട് . ഭവന പുനരുദ്ധാരണ പദ്ധതി, വൃദ്ധജനങ്ങൾക്ക് കട്ടിൽ, ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയർ, തെരുവ് വിളക്കുകളുടെ സമയബന്ധിതമായ പരിപാലനം ,നെൽകൃഷി വികസനം, പട്ടിക വിഭാഗക്കാർക്ക് വാട്ടർ ടാങ്ക് വിതരണം, കുരങ്ങു മലയിൽ അംഗൻവാടിക്ക് പുതിയകെട്ടിടം, വർഷങ്ങളായി മുടങ്ങിക്കിടന്ന ഹോമിയോ ആശുപത്രി കെട്ടിടത്തിന്‍റെ വൈദ്യുതീകരണം, തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കഴിഞ്ഞവർഷം പൂർത്തീകരിച്ചു. സംസ്ഥാനത്തെ 941 പഞ്ചായത്തുകളെ സർക്കാർ ഗ്രേഡിങ് നടത്തിയതിൽ കോഴഞ്ചേരി 85ആം സ്ഥാനം കരസ്ഥമാക്കുകയും ശുചിത്വത്തിൽ അഞ്ചാം റാങ്ക് നേടുകയും ചെയ്തത് ഭരണസമിതിയുടെയും ജീവനക്കാരുടെയും മികവാർന്ന പ്രവർത്തനണെന്ന്​ പ്രസിഡൻറ് ജിജി വർഗീസ് പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ മികവിന്‍റെ അടിസ്ഥാനത്തിൽ 53 പഞ്ചായത്തുകളെ ഗ്രേഡ് ചെയ്തതിൽ ഏഴാം സ്ഥാനവും കോഴഞ്ചേരിക്കുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.