ജില്ല പഞ്ചായത്ത് അനാസ്ഥ: പള്ളിക്കൂടം ത്രിശങ്കുവൽ

കീഴ്വായ്പൂര് ഹയർ സെക്കൻഡറി സ്കൂളിന് വാഗ്ദാനംചെയ്ത 1.55 കോടിയുടെ മന്ദിരം നാല് വർഷമായി കടലാസിൽ മല്ലപ്പള്ളി: ശതാബ്ദി പിന്നിട്ട കീഴ്വായ്പൂര് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് ബഹുനില മന്ദിരം പണിയാൻ പ്രഖ്യാപിച്ച പദ്ധതി കടലാസിൽ തുടരുന്നു. പ്ലാൻ വരച്ചതിന് കൊടുക്കാൻ പണമില്ലാത്തതാണ് പ്രശ്‌നത്തിന് കാരണം. ഉടനെ സ്ഥലമൊരുക്കണമെന്ന നിർദേശംകേട്ട് നിലവിലെ കെട്ടിടം പൊളിച്ചുനീക്കിയതോടെ അതും നഷ്‌ടമായ സ്ഥിതിയാണിപ്പോൾ. ജില്ല പഞ്ചായത്ത് അധികൃതരുടെ വീഴ്ചയാണ് പള്ളിക്കൂടം ത്രിശങ്കുവിലാക്കിയത്. ഹയർ സെക്കൻഡറി ക്ലാസുകൾ നടത്താനായി കെട്ടിടം തീർക്കാൻ 154.90 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. സംസ്ഥാന ബജറ്റിൽ നീക്കിവെച്ച തുകയിൽനിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് 2018 ജൂലൈ 23ന് ഭരണാനുമതി നൽകി. തദ്ദേശസ്വയംഭരണ വകുപ്പിനായിരുന്നു നിർമാണച്ചുമതല. അഞ്ച് നിലക്കുള്ള അടിസ്ഥാനമിട്ടാണ് പുതിയ കെട്ടിടം പണിയുക. ഇപ്പോൾ മൂന്ന് നിലകൾക്കാണ് പണം അനുവദിച്ചത്. ഡിജിറ്റൽ സംവിധാനമുള്ള 10 ക്ലാസ് മുറികളും ലാബും സെമിനാർ ഹാളും ഓഫിസും ഉൾപ്പെടെയാണ് വിഭാവനം ചെയ്തത്. മണ്ണ് പരിശോധനയും മറ്റും നടത്താൻ നിലവിലെ കെട്ടിടം മാറ്റാനും നിർദേശിച്ചു. 1975- 76 കാലഘട്ടത്തിൽ നിർമിച്ച ഓടിട്ട കെട്ടിടമാണ് ഒഴിവാക്കിയത്. ഇതിന്‍റെ ഉരുപ്പടികളും മറ്റും 2019 സെപ്റ്റംബറിൽ ലേലംചെയ്തു. ഹൈസ്കൂൾ ക്ലാസുകളും ലാബറട്ടറിയുമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചപ്പോൾ തുടങ്ങിയത് ഇതിലായിരുന്നു. എസ്റ്റിമേറ്റ് എടുക്കാൻ ഭരണാനുമതി ജില്ല പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിന് കൈമാറിയിരുന്നു. എന്നാൽ, ഇതിന് കൺസൾട്ടൻസിയായി കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിനെ ചുമതലപ്പെടുത്തുകയാണ് ഇവർ ചെയ്തത്. പഞ്ചായത്ത് പദ്ധതിയിലെ പ്രവൃത്തിയല്ല, മൂന്ന് നിലയുള്ള മന്ദിരമാണ് എന്നിവയാണ് കാരണമായി പറഞ്ഞത്. കോളജ് സിവിൽ വകുപ്പിന്‍റെ നേതൃത്വത്തിൽ മണ്ണ് പരിശോധന നടത്തി പ്ലാൻ തയാറാക്കിയെങ്കിലും ജില്ല പഞ്ചായത്തിന് ഇതുവരെ കിട്ടിയിട്ടില്ല. ഫീസിനത്തിൽ 1.64 ലക്ഷം രൂപ നൽകണമെന്ന് കോളജ് ആവശ്യപ്പെട്ടതാണ് തടസ്സമായത്. സർക്കാർ കോളജായിരുന്നെങ്കിൽ ഇത്രയും തുക വരില്ലായിരുന്നെന്ന് ആരോപണവുമുയർന്നു. പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയതിന് അടങ്കലിന്‍റെ രണ്ട് ശതമാനം വരെ കൊടുക്കാമെന്ന് സർക്കാർ ഉത്തരവുണ്ടെന്ന് ജില്ല പഞ്ചായത്ത് എക്സിക്യൂട്ടിവ് എൻജിനീയർ പറയുന്നു. വാർഷിക പദ്ധതിയിൽ ഇതിനായി തുകയില്ലാതിരുന്നതാണ് പണം കൊടുക്കാൻ വൈകിയത്. 2020 ഒക്ടോബറിലെ ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയതാണ്. എന്നാൽ, ഓഡിറ്റ് പ്രശ്‌നമെന്ന് ചില ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെ ഇതിനും ഫലമില്ലാതായി. ഇതിനിടെ ഭരണാനുമതിയുടെ കാലാവധിയും കഴിഞ്ഞു. നീട്ടിത്തരാനായി കത്തെഴുതി കാത്തിരിക്കയാണ്. കിട്ടിയാലും കൺസൾട്ടൻസി ഫീസ് കുരുക്ക് തടസ്സമായി തുടരും. -------------- . ഫോട്ടോ. പുതിയ കെട്ടിടം പണിയാൻ കീഴ്വായ്പൂര് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പഴയത് പൊളിച്ചുനീക്കിയപ്പോൾ (ഫയൽ ചിത്രം) -------- ------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.