കുടിവെള്ള പ്ലാന്റിൽനിന്ന് വെള്ളം: മിൽമയുടെ പ്രചാരണം ശരിയല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ട: പഞ്ചായത്ത് അനുമതിയോടെയാണ് കുടിവെള്ള പ്ലാന്റിൽനിന്ന് വെള്ളം എത്തിക്കുന്നതെന്ന മിൽമയുടെ പ്രചാരണം ശരിയല്ലെന്ന് വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് മിൽമതന്നെ ഡൗൺലോഡ് ചെയ്താണ് ജല അതോറിറ്റിക്ക് നൽകിയത്. ഇതിൽ പഞ്ചായത്തിന് ഒരു പങ്കും ഇല്ലെന്ന് പ്രസിഡന്റ് പറഞ്ഞു. വള്ളിക്കോട് ജനങ്ങൾക്ക് ഫലപ്രദമായി കുടിവെള്ള വിതരണം നടക്കാത്ത സാഹചര്യത്തിൽ കൊടുമൺ-വള്ളിക്കോട്-അങ്ങാടിക്കൽ കുടിവെള്ള പ്ലാന്റിൽനിന്ന് തട്ട മാമ്മൂട് മിൽമ പ്ലാന്റിലേക്ക് വെള്ളം എത്തിക്കുന്ന ജല അതോറിറ്റിക്കെതിരെ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി, ജലവിഭവ മന്ത്രി, ക്ഷീരവികസന മന്ത്രി എന്നിവർക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരാതിയും നൽകി. മിൽമക്ക് ഏകദേശം 15,000 ലിറ്റർ വെള്ളം ആവശ്യമാണ്. ഇത്രയും വെള്ളം കുടിവെള്ള വിതരണ പൈപ്പ് ലൈനിൽനിന്ന് എടുത്താൽ ജനങ്ങൾ വലിയ ബുദ്ധിമുട്ട് അനുഭവിക്കും. കൈപ്പട്ടൂരിലെ പമ്പിങ് സ്റ്റേഷനിൽനിന്ന് മിൽമക്ക് വെള്ളം നൽകുക മാത്രമാണ് പരിഹാരമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മിൽമ നാലു ലക്ഷം രൂപ കെട്ടിട നികുതിയായി നൽകുന്നുണ്ടെന്ന അവകാശവാദമാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു. വികസന സമിതി ചെയർമാൻ എൻ.പി. ജോസ്, ജനാധിപത്യ കേരള കോൺഗ്രസ് അംഗം രാജു നെടുവംപുറം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.