പാലക്കുഴിയിൽ കൃഷി നശിപ്പിച്ച് കാട്ടുപന്നിക്കൂട്ടം
കിഴക്കഞ്ചേരി: പാലക്കുഴിയിൽ കുരുമുളകുചെടിയുടെ ചുവട് കുത്തിമറിച്ച് കാട്ടുപന്നികൾ. കപ്പ, ചേന, ചേമ്പ് തുടങ്ങിയവമാത്രം കുത്തിമറിച്ച് നശിപ്പിച്ചിരുന്ന കാട്ടുപന്നിക്കൂട്ടം കുരുമുളകും കുത്തിയിളക്കാൻ തുടങ്ങിയതോടെ കർഷകർ ആശങ്കയിലാണ്.
കുരുമുളകുചെടി കാട്ടുപന്നിയുടെ ഭക്ഷണമല്ലെങ്കിലും ചെടിയുടെ ചുവട്ടിലുള്ള മണ്ണിരയും പുഴുക്കളും ലക്ഷ്യമിട്ടാണ് മണ്ണ് കുത്തിമറിക്കുന്നതെന്ന് കർഷകരായ ജോഷി ആന്റണി, അമ്പലമറ്റത്തിൽ ബേബി തോമസ് എന്നിവർ പറയുന്നു. കാട്ടുപന്നികളെ കൊല്ലാനുള്ള നടപടി പഞ്ചായത്ത് സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
നടപടിയെടുക്കാതെ പഞ്ചായത്ത്
കിഴക്കഞ്ചേരി: കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവ് നൽകാൻ പഞ്ചായത്തുകൾക്ക് അധികാരമുണ്ടെങ്കിലും കിഴക്കഞ്ചേരി പഞ്ചായത്തിൽനിന്ന് കാര്യക്ഷമമായ നടപടികളുണ്ടായിട്ടില്ല. പാലക്കുഴിയിലെ ഒരു കർഷകൻ കാട്ടുപന്നിശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിൽ കത്ത് നൽകിയിരുന്നു.
തുടർന്ന്, കർഷകന്റെ കൃഷിയിടത്തിൽവെച്ചുമാത്രം പന്നിയെ കൊല്ലാമെന്ന അപ്രായോഗിക ഉത്തരവാണ് പഞ്ചായത്ത് നൽകിയത്. ഇതിന്റെ കാലാവധി തീർന്നു. പുതുതായി അപേക്ഷ നൽകിയാൽ പന്നിയെ കൊല്ലാനുള്ള നടപടി സ്വീകരിക്കാമെന്ന് കിഴക്കഞ്ചേരി പഞ്ചായത്തധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.