പാലക്കാട്: പഞ്ചായത്ത് അധികൃതരെ അറിയിക്കാതെ സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പറളി പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സുരേഷ്കുമാർ ആരോഗ്യമന്ത്രിക്കും കെ. ശാന്തകുമാരി എം.എൽ.എക്കും പരാതി നൽകി. എം.എൽ.എയുടെയും പഞ്ചായത്ത് പ്രസിഡൻറിെൻറയും നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങൾ ഡി.എം.ഒയുമായും വാക്സിൻ വിതരണ ചുമതലയുള്ള ഉദ്യോഗസ്ഥയുമായും ചർച്ച നടത്തി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഡി.എം.ഒ അറിയിച്ചു.
ബുധനാഴ്ചയാണ് സ്വകാര്യ എൻ.ജി.ഒ തേനൂർ സ്കൂളിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ബി.ജെ.പി അംഗങ്ങളുടെ വാർഡിൽ നിന്നുള്ളവർക്കും ബി.ജെ.പി പ്രവർത്തകർക്കും മാത്രമാണ് വാക്സിൻ നൽകിയതെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ ഉപയോഗിച്ചു.
37,000 ജനസംഖ്യയുള്ള പഞ്ചായത്തിൽ 18 വയസ്സിന് മുകളിലുള്ള 27,643 പേർക്ക് വാക്സിൻ നൽകേണ്ടതുണ്ട്. 14,961 പേർക്ക് മാത്രമേ ഒന്നാം ഡോസ് നൽകിയിട്ടുള്ളൂ. അർഹരായവർ ഉണ്ടെന്നിരിക്കെ ബി.ജെ.പിക്ക് വാക്സിനേഷൻ ക്യാമ്പ് നടത്താൻ സ്വകാര്യ എൻ.ജി.ഒക്ക് വാക്സിൻ അനുവദിച്ചത് സാധാരണക്കാരുടെ അവകാശങ്ങളെ ഇല്ലാതാക്കുകയാണെന്ന് സി.പി.എം ഏരിയ സെക്രട്ടറി കെ. വിജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.