പാലക്കാട്: സംസ്ഥാന കാർഷികമേഖലയെ പരിപോഷിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കേണ്ട സ്ഥാപനമായ സംസ്ഥാന വിത്തുവികസന അതോറിറ്റിയോട് സർക്കാറിന് ചിറ്റമ്മ നയം. വിത്തുൽപാദനം, സംഭരണം, വിതരണം എന്നിവ കാര്യക്ഷമമായി നടപ്പാക്കി കർഷകർക്ക് ഉൽപാദനക്ഷമതയും ഗുണമേൻമയുമുള്ള വിത്ത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനത്തിൽ സർക്കാറിന്‍റെ ഇടപെടൽ കാര്യക്ഷമല്ലാത്തതിനാൽ നടക്കുന്നത് കെടുകാര്യസ്ഥത മാത്രം. ഈ സീസണിലെ ഒന്നാം വിളയിറക്കാനാവശ്യമായ നെൽവിത്ത് ഇപ്പോഴും സംസ്കരണ കേന്ദ്രത്തിൽ കെട്ടിക്കിടക്കുകയാണ്.
വിത്തുകർഷകരിൽനിന്ന് സംഭരിക്കുന്ന നെല്ല് സംസ്കരിച്ച ചണച്ചാക്കുകളിലാക്കി കൃത്യമായി സൂക്ഷിച്ചില്ലെങ്കിൽ ഉൽപാദനക്ഷമതയെ ബാധിക്കും. എന്നാൽ, ആറുമാസം മുമ്പ് കൊയ്തെടുത്ത നെല്ല് സംസ്കരിക്കാതെ ഇപ്പോഴും എരുത്ത്യാമ്പതിയിൽ കെട്ടിക്കിടക്കുകയാണ്. സംസ്ഥാനത്തെ നെൽകൃഷിക്ക് ആവശ്യമായ നെൽവിത്തിന്‍റെ 90 ശതമാനം ഉൽപാദിപ്പിക്കുന്നത് പാലക്കാട്ടാണ്. സംസ്ഥാനത്ത് എരുത്ത്യാമ്പതയിൽ മാത്രമാണ് സംസ്കരണ കേന്ദ്രമുള്ളത്. ഇവിടെ ശരാശരി 20 ടൺ മാത്രമാണ് പ്രതിദിനം സംസ്കരിക്കാൻ കഴിയുക. സംസ്ഥാനത്ത് ഒന്നാം വിള ഇറക്കാനുള്ള സമയം അടുത്തിട്ടും കൃഷിഭവനുകളിൽ വിത്ത് ലഭ്യമാക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. എരുത്ത്യാമ്പതിയിൽനിന്ന് സംസ്കരണം കഴിഞ്ഞ് ചണച്ചാക്കുകളിലാക്കി കൃഷിഭവനുകളിലെത്താൻ ഇനിയും കാലതാമസം വരും. മാത്രമല്ല, ആറുമാസം കഴിഞ്ഞ നെൽവിത്ത് ഉപയോഗിച്ച് കൃഷിയിറക്കിയാൽ ഉൽപാദനക്ഷമത കുറയുമെന്ന് കർഷകർക്ക് പരാതിയുണ്ട്.
കാർഷിക സംസ്ഥാനമായ കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന വിത്തുവികസന അതോറിറ്റിയിൽ ആവശ്യമുള്ള ജീവനക്കാരെ യഥാസമയം നിയമിച്ചിട്ടില്ലെന്ന് കംപ്ട്രോളർ ആൻറ് ഓഡിറ്റ് ജനറലിന്റെ റിപ്പോർട്ടിലും കൃഷിവകുപ്പ് ഇൻറേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലും ചൂണ്ടിക്കാണിച്ചിട്ടും മതിയായ ജീവനക്കാരെ നിയമിക്കുന്നതിൽ ഇപ്പോഴും അലംഭാവം തുടരുകയാണ്. കൃത്യമായി ബോർഡ് യോഗം ചേരുന്നതിൽ കമ്മിറ്റി വീഴ്ച വരുത്തുന്നുണ്ടെന്ന് കർഷക പ്രതിനിധികളായ അംഗങ്ങൾ ആരോപിക്കുന്നു. ജീവനക്കാരുടെ അഭാവം അതോറിറ്റിയുടെ ദൈനദിന പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ കരാർ, ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമനം നടത്തിയാണ് സ്ഥാപനം മുന്നോട്ടു പോകുന്നത്. സർവിസിൽനിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ള ഉദ്യോഗസ്ഥനെയാണ് ഇവിടെ ഡയറക്ടർ സ്ഥാനത്തേക്ക് നിയമിക്കാറുള്ളതെന്ന് ഭരണസമിതി അംഗങ്ങളും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.