വീണ്ടും വളർത്തു നായയെ പിടിച്ചു; മൂന്നേക്കർ മണലിയിൽ അകലുന്നില്ല പുലി ഭീതി

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ മലമ്പ്രദേശമായ മൂന്നേക്കർ മണലി ഭാഗത്ത് പുലി വളർത്തുനായയെ പിടികൂടി. ചാത്തമലയിൽ രാജുവിന്റെ വീടിനോടു ചേർന്ന കൂട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെയാണ് തിങ്കളാഴ്ച രാത്രി 12.30 ഓടെ പുലി പിടികൂടിയത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ബഹളം വെച്ചതോടെ പുലി നായയെ ഉപേക്ഷിച്ച് ഓടിപ്പോയി. നായയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് ജനപ്രതിനിധികളും വനം വകുപ്പ് അധികൃതരും സംഭവ സ്ഥലം സന്ദർശിച്ചു. രണ്ട് ദിവസം മുമ്പ് മൂന്നേക്കർ കാഞ്ഞിരംപാറ പന്തലോട രാമചന്ദ്രന്റെ വളർത്തുനായയെ പുലി പിടിച്ചു കൊണ്ടുപോയിരുന്നു.

വാക്കോട് പറക്കലടി ഭാഗത്ത് ടാപ്പിങ് തൊഴിലാളികൾ പുലിയെ കണ്ടിരുന്നു. തുടർന്ന് വനം വകുപ്പ് ഇവിടെ നീരീക്ഷണ കാമറ സ്ഥാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തുടിക്കോട്, മണലി ഭാഗങ്ങളിൽ പുലി സാന്നിധ്യം അനുഭവപ്പെട്ടത്. മൂന്നേക്കർ കരിയട്ടി, ചുള്ളിയാംകുളം പ്രദേശങ്ങളിൽ അടുത്തിടെ കടുവയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.

കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് തുടരുമ്പോഴും പുലിയും കടുവയും വളർത്തുമൃഗങ്ങൾക്ക് ഭീഷണിയാകുന്നത് പ്രദേശവാസികളുടെ ആശങ്ക ഇരട്ടിപ്പിക്കുകയാണ്. കാട്ടാനകളുടെ പരാക്രമം കാരണം പ്രദേശത്തെ പല തോട്ടങ്ങളും കർഷകർ ഉപേക്ഷിച്ച അവസ്ഥയിലാണ്. ഇത്തരം സ്‌ഥലങ്ങളിൽ കാട് തഴച്ച് വളർന്നത് വന്യമൃഗങ്ങൾക്ക് താവളമായി. വനാതിർത്തിയിൽ മീൻവല്ലം മുതൽ തുടിക്കോട് വരെ മാത്രമേ വൈദ്യുത പ്രതിരോധ വേലി സ്ഥാപിച്ചിട്ടുള്ളു. ഇവിടെ വൈദ്യുത പ്രവാഹം കാര്യക്ഷമവുമല്ല. ഇതും കാട്ടാനകൾ യഥേഷ്‌ടം കൃഷിയിടങ്ങളിലേക്ക് ഇറങ്ങാൻ കാരണമാണ്. 

Tags:    
News Summary - leoperd fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.