മുതലമട: പെട്രോൾ പമ്പിലെ പൂട്ടു പൊളിച്ച് മോഷണം. 87,175 രൂപ നഷ്ടമായി. കാമ്പ്രത്ത് ചള്ളയിലെ കുമാർ ഫ്യുവൽസ് പെട്രോൾ പമ്പിൽനിന്നാണ് ബുധനാഴ്ച പുലർച്ച രണ്ടോടെ രണ്ടു യുവാക്കൾ പൂട്ടു പൊളിച്ച് തുക മോഷ്ടിച്ചത്.
ഓഫിസിനകത്ത് തുക സൂക്ഷിക്കുന്ന അലമാരയിൽ താക്കോൽ സൂക്ഷിച്ചിരുന്നു. ഓഫിസ് മുറിയുടെ ഷട്ടർ പൂട്ട് തകർത്ത് അകത്തു കടന്നവർ അലമാരയിൽ സൂക്ഷിച്ച പൈസയുമായി കടന്നു.
യുവാക്കളിൽ ഒരാൾ മുണ്ടും മറ്റൊരാൾ പാന്റ്സും ധരിച്ചിരുന്നതയായി സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ഇരുവരും ഓവർകോട്ടും തൊപ്പിയും ധരിച്ചിരുന്നു.
മോഷണം നടത്തിയശേഷം സി.സി.ടി.വി കാമറ തിരിച്ചുവെച്ചാണ് മോഷ്ടാക്കൾ കടന്നത്. പെട്രോൾ പമ്പ് മാനേജർ ശ്രീജയുടെ പരാതിയിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
പരിസരങ്ങളിലെ സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി ഇൻസ്പെക്ടർ എ. വിപിൻദാസ് പറഞ്ഞു. പൊലീസ് നായ് തിരച്ചിൽ നടത്തി. വിരലടയാള വിദഗ്ധൻ രാജേഷ് കുമാറിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തി. സബ് ഇൻസ്പെക്ടർ കെ. ഷാഹുൽ, പ്രബേഷൻ എസ്.ഐ എം.പി. വിഷ്ണു എന്നിവർ സ്ഥലം സന്ദർശിച്ചു.
പുഞ്ചപ്പാടത്ത്കട കുത്തിത്തുറന്ന് മോഷണം
ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടം-19ൽ കട കുത്തിത്തുറന്ന് മോഷണം. പുഞ്ചപ്പാടം സ്വദേശി രാജന്‍റെ ഉടമസ്ഥതയിലുള്ള മൂകാംബിക ഹാർഡ് വെയർ എന്ന കടയിലാണ് മോഷണം നടന്നത്. 40,000 രൂപയുടെ സാധനങ്ങൾ മോഷണം പോയതായി കടയുടമ പറഞ്ഞു. സംഭവസമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. രണ്ട് ആളുകൾ ചേർന്നാണ് മോഷണം നടത്തിയത്.
കടയുടെ മുൻവശത്തെ ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്. ഒരാൾ കടയുടെ പുറത്ത് പരിസരം വീക്ഷിക്കുകയും മറ്റൊരാൾ കടയുടെ ഉള്ളിൽ കയറി അലമാരയും മേശയും പരിശോധിച്ച് പണം എടുക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.