ഒമ്പത് മാസംപ്രായമായ ഗർഭസ്ഥശിശുവിന്റെ ചേതനയറ്റ
ശരീരം കാണിച്ചുകൊടുത്തപ്പോൾ പൊട്ടിക്കരയുന്ന പിതാവ്
നിസാർ. സമീപം സമാധാനപ്പെടുത്തുന്ന ബന്ധുക്കൾ
വടക്കാഞ്ചേരി: ജീവനറ്റ ആ കുഞ്ഞു ശരീരത്തിൽ അവസാനമായി ചുംബനം നൽകിയപ്പോൾ ആ പിതാവ് പൊട്ടിക്കരഞ്ഞുപോയി. ‘‘ ഇനി ആർക്കും ഈ ഗതി വരുത്തരുത് പടച്ചോനെ’’ എന്ന് ഒമ്പത് മാസം പ്രായമായ ഗർഭസ്ഥശിശുവിന്റെ ചേതനയറ്റ ശരീരം വാങ്ങി ആ പിതാവ് പറഞ്ഞപ്പോൾ കണ്ടുനിന്നവർക്കും കരച്ചിലടക്കാനായില്ല. തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് മോർച്ചറി പരിസരമാകെ ഇന്നലെ സങ്കടക്കടലായി മാറിയിരുന്നു.
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജയാണ് (29) ഒമ്പത് മാസം ഗർഭിണിയായിരിക്കെ ചികിത്സക്കിടെ മരിച്ചത്. ഇവരുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിനിടയിലാണ് ഒമ്പത് മാസം പ്രായമുള്ള ഗർഭസ്ഥശിശുവിന്റെ ചേതനയറ്റ ശരീരം പിതാവായ നിസാറിന് നൽകിയത്. ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കണ്ടുനിന്നവരും വിതുമ്പിയതോടെ തീരാനൊമ്പരമായി ആശുപത്രി പരിസരം. പ്രിയതമയും കുഞ്ഞും നഷ്ടപ്പെട്ട യുവാവിനെ സാന്ത്വനിപ്പിക്കാൻ ആർക്കും വാക്കുകളില്ലായിരുന്നു.
കഴിഞ്ഞ 16നാണ് നൗഷിജയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സവും ബ്ലീഡിങ്ങും ഉണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം രാവിലെ പത്തരയോടെ നൗഷിജയെ ശ്വാസതടസ്സവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ പരിശോധന നടത്തിയപ്പോൾ യുവതി മരിച്ചിരുന്നു. ഇതോടെയാണ് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം ഉയർന്നത്. ശനിയാഴ്ച വൈകീട്ട് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.