പാലക്കാട്: ദേശീയപാത കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി. മണ്ണൂർ പത്തിരിപ്പാല സ്വദേശി അബ്ദുൽ സലാം (31) ആണ് വെള്ളിയാഴ്ച പാലക്കാട് കോടതിയിൽ കീഴടങ്ങിയത്. പ്രതിയെ ടൗൺ സൗത്ത് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. ഇയാളുടെ സംഘത്തിൽ പെട്ട എട്ടുപേരെ ടൗൺ സൗത്ത് പൊലീസും ഹൈവേ പൊലീസും ചേർന്ന് കഴിഞ്ഞ ജനുവരിയിൽ പിടികൂടിയിരുന്നു. സംഘാംഗങ്ങൾ അറസ്റ്റിലായതോടെ അബ്ദുൽ സലാം ഒളിവിൽ പോയി.
ജനുവരി 22ന് പുലർച്ചെ മൂന്നോടെ പാലക്കാട് മെഡിക്കൽ കോളജിന് സമീപം ഹൈവേ പൊലീസും സൗത്ത് പൊലീസും നടത്തിയ വാഹനപരിശോധനയിലാണ് എട്ടംഗ സംഘം പിടിയിലായത്. സംശയാസ്പദമായി കണ്ട കാറുകൾ പരിശോധിച്ചപ്പോൾ നിരവധി വ്യാജ നമ്പർ പ്ലേറ്റുകൾ, മുഖംമൂടികൾ, ഗ്ലൗസുകൾ, വലിയ സ്പാനറുകൾ, ജാക്കി, ഇരുമ്പുവടികൾ, മറ്റു ആയുധങ്ങൾ എന്നിവ കണ്ടെത്തുകയായിരുന്നു.
മെഡിക്കൽ കോളജിന് മുന്നിൽനിന്ന് ആദ്യം നാലുപേരെയും തുടർന്ന് ഇവരുടെ ഫോൺ സന്ദേശങ്ങൾ പരിശോധിച്ച് സമീപപ്രദേശത്തുനിന്ന് നാലുപേരെയുമാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തിരുന്നു. അബ്ദുൽ സലാമിനെതിരെ കർണാടക, മീനാക്ഷിപുരം, കൊല്ലങ്കോട് സ്റ്റേഷനുകൾ, സൗത്ത് സ്റ്റേഷൻ എന്നിവിടങ്ങളിലുൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.