രാസവളങ്ങളുടെ വിലവർധനവും ലഭ്യതക്കുറവും; വലഞ്ഞ് കർഷകർ

പാലക്കാട്: താളംതെറ്റിയ കാലവർഷം സൃഷ്ടിച്ച പ്രതിസന്ധിയെ വിവിധ മാർഗങ്ങളിലൂടെ തരണം ചെയ്യാൻ ശ്രമിക്കുന്ന കർഷകർക്ക് ഇരുട്ടടിയായി രാസവളം വിലവർധനവ്. ഫാക്ടം ഫോസ്, ഇഫ്‌കോ തുടങ്ങിയ കമ്പനികളുടെ വളങ്ങൾക്ക് കേന്ദ്ര ബജറ്റിനു ശേഷം വിലകൂടി.

10 മാസത്തിനിടെ ഒരുചാക്ക് ഫാക്ടം ഫോസിന് (20-20-0-13) 500 രൂപയാണ് വർധിച്ചത്. 1490 രൂപയാണ് ഇപ്പോഴത്തെ വില. 2021 മേയിൽ 990 രൂപയായിരുന്നു വില. ജൂണിൽ ഒറ്റയടിക്ക് 1350 ആയി വർധിപ്പിച്ചെങ്കിലും വിതരണക്കാർ സ്റ്റോക്ക് എടുക്കാതിരുന്നതോടെ 1125 രൂപയാക്കി കുറച്ചിരുന്നു. ആഗസ്റ്റിൽ വീണ്ടും 1325 രൂപയാക്കി വർധിപ്പിച്ചു. ഈ വർഷമാദ്യം 1390 രൂപയായിരുന്നത് മാർച്ചിൽ 1490 രൂപയാക്കി. കർഷകർ ഏറ്റവുമധികം ഉപയോഗിക്കുന്ന സമ്മിശ്ര വളമായ ഫാക്ടം ഫോസിന്റെ വിലക്കയറ്റം ഏറെ പ്രശ്നം സൃഷ്ടിക്കുന്നു. അമോണിയം സൾഫേറ്റിറ്റിന് 75 രൂപ കൂടി ചാക്കിന് 1100 രൂപയായി.

നടീൽ നടത്തുന്നതിനോടൊപ്പം ഒന്നാംവള പ്രയോഗത്തിന് സമ്മിശ്ര വളമാണ് ഉപയോഗിക്കുന്നത്. ഇഫ്‌കോ അടക്കമുള്ള മറ്റ് കമ്പനികളുടെ കോംപ്ലക്‌സ് വളം ലഭ്യമാണെങ്കിലും കർഷകർക്ക് കൂടുതൽ ആവശ്യം ഫാക്ടം ഫോസാണെന്ന് വിതരണക്കാർ പറയുന്നു. ഫാക്ടം ഫോസിനൊപ്പം യൂറിയ കൂടി ചേർത്താണ് നെല്ലിന് രണ്ടാം വളപ്രയോഗം നടത്തുക. മൂന്നാം വളപ്രയോഗം നടത്തുമ്പോൾ യൂറിയയക്ക് പകരം പൊട്ടാഷാണ് ചേർക്കുക. തോട്ടവിളകൾക്കും പച്ചക്കറി, കരിമ്പ്, കിഴങ്ങ് വിളകൾക്കും ഫാക്ടം ഫോസ് ആവശ്യമാണ്.

സബ്‌സിഡി വെട്ടിക്കുറച്ചു

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ഇറക്കുമതി ചെയ്യുന്ന ചേരുവകളുടെ ലഭ്യതക്കുറവുമാണ് വില കൂടാൻ കാരണം.2021ലെ കേന്ദ്ര ബജറ്റിൽ രാസവളം സബ്‌സിഡിക്കായി 1,40,122 കോടി രൂപയാണ് വകയിരുത്തിയത്. ഇത്തവണ അത് 25 ശതമാനം കുറച്ച് 1,05,222 കോടിയായി കുറഞ്ഞു.

യൂറിയയുടെ സബ്‌സിഡി ഇനത്തിൽ 2021ൽ 75,930 കോടി നൽകിയ സ്ഥാനത്ത് ഇക്കുറി 63,222 കോടിയായി കുറച്ചു. 17 ശതമാനം കുറവ്. കർഷകർക്ക് ഏറ്റവുമധികം ആവശ്യമുള്ള വളമാണ് യൂറിയ.നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ അടങ്ങിയ എൻ.പി.കെ വളങ്ങളുടെ സബ്‌സിഡിയിൽ 35 ശതമാനമാണ് കുറവ് വരുത്തിയത്. 2021ൽ 64,192 കോടി വകയിരുത്തിയ സ്ഥാനത്ത് ഇത്തവണ 42,00 കോടിയായി കുറഞ്ഞു.

രാസവള ക്ഷാമം രൂക്ഷം

നെൽകർഷർ കൂടതലായും ഉപയോഗിക്കുന്ന ഫാക്ടം ഫോസ്, യൂറിയ, പൊട്ടാഷ് എന്നിവയുടെ ക്ഷാമം രൂക്ഷമാണ്. വളപ്രയോഗത്തിന്റെ സമയം തെറ്റിയാൽ ഉൽപാദനത്തെ ബാധിക്കുമെന്നതിനാൽ രാസവളം ലഭിക്കാൻ കർഷകർ നെട്ടോട്ടത്തിലാണ്. കഴിഞ്ഞ ഒന്നും രണ്ടും വിള നെൽകൃഷിയുടെ സമയത്ത് യൂറിയയുടെയും പൊട്ടാഷിന്‍റെയും ക്ഷാമം രൂക്ഷമായിരുന്നു.

പ്രതിവർഷം ഒരു ലക്ഷത്തിലേറെ മെട്രിക് ടൺ പൊട്ടാഷ് ആവശ്യമുള്ള കേരളം ഇത്തവണ കടുത്ത ക്ഷാമം അനുഭവിക്കേണ്ട സാഹചര്യമാണുള്ളത്. ജില്ലയിലെ നെല്ല് ഉൽപാദനത്തെ വളം ദൗർലഭ്യം കാര്യമായി ബാധിക്കും. നെല്ല് മുളപൊട്ടുന്ന സമയത്ത് വളങ്ങൾ ഇല്ലാതെ വന്നാൽ ഉൽപാദനം കുത്തനെ കുറയും.

അയൽജില്ലയായ കോയമ്പത്തൂരിൽ രാസവളം ആവശ്യാനുസരണം ലഭിക്കുമ്പോൾ ഇവിടെ മാത്രം ക്ഷാമം അനുഭവപ്പെടുന്നത് അധികൃതരുടെ വീഴ്ചയാണെന്നാണ് കർഷകരുടെ പരാതി.ചില്ലറ വിൽപന ശാലകളിലും സഹകരണ ബാങ്കുകളിലെ വളം ഡിപ്പോകളിലും കർഷകർ വളത്തിനായി നിരന്തരം എത്തുന്നുണ്ടെങ്കിലും ആവശ്യമുള്ളവ ലഭ്യമല്ല.

Tags:    
News Summary - Rising prices and shortages of fertilizers; Worried farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.