പാലക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 2242 കേസുകൾ. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ-128, ശിശുഹത്യ പോലുള്ള കൊലപാതകങ്ങൾ-20, ഭ്രൂണഹത്യ-രണ്ട്, ആത്മഹത്യപ്രേരണ കുറ്റം-മൂന്ന്, കുട്ടികളെ ഉപേക്ഷിക്കൽ-രണ്ട്, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ദുരുപയോഗം ചെയ്യൽ-രണ്ട്, ശൈശവ വിവാഹം-ഏഴ്, കുട്ടികൾക്കെതിരെയുള്ള മറ്റ് ക്രിമിനൽ കുറ്റങ്ങൾ-3131 കേസുകൾ എന്നിങ്ങനെയും രജിസ്റ്റർ ചെയ്തു. ഇത്തരത്തിൽ ആകെ 5537 കേസുകളാണ് കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്.
2020 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ ആകെ 25,160 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ആറു വർഷത്തിനിടയിൽ പോക്സോ നിയപ്രകാരം ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് 2025ൽ ആണ്. 2020ൽ 1243, 2021ൽ 1568, 2022ൽ 1704, 2023ൽ 1719, 2024ൽ 2161, 2025ൽ 2242 എന്നിങ്ങനെയാണ് കേസുകൾ. ഓരോ വർഷം പിന്നിടുമ്പോഴും സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണം വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ശൈശവ വിവാഹം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത. 2024ൽ ശൈശവ വിവാഹം തടയൽ നിയമപ്രകാരം 10 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2021ൽ 12 കേസുകളും റിപ്പോർട്ട് ചെയ്തു. 2024ൽ രണ്ട് ഭ്രൂണഹത്യ കേസുകളുണ്ടായി. 2021ൽ 41 കേസുകളാണ് ശിശുഹത്യക്ക് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ആറുവർഷങ്ങളിൽ 2025ൽ ആണ് ശിശുഹത്യയിൽ എണ്ണത്തിൽ കുറവുണ്ടായത്. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ കേസുകൾ ഏറ്റവും അധികം രജിസ്റ്റർ ചെയ്തത് 2022ൽ ആണ്. 279 എണ്ണം. 2021ൽ 257 കേസുകളുണ്ടായി. പാലക്കാട് ജില്ലയിൽ മാത്രം 2025ൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡന കേസുകൾ 119 എണ്ണമാണ് രജിസ്റ്റർ ചെയ്തത്.
2016 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ ആകെ 1011 കേസുകളാണ് ഇത്തരത്തിൽ പാലക്കാട് മാത്രം രജിസ്റ്റർ ചെയ്ത്. 2016ൽ 64 കേസുണ്ടായിരുന്നത് ഓരോ വർഷം പിന്നിടുമ്പോഴും വർധിച്ചുവരുകയാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഭ്രൂണഹത്യ ഉൾപ്പെടെ കഴിഞ്ഞ ഒമ്പത് വർഷത്തിൽ 2667 കേസുകളാണ് പാലക്കാട് ജില്ലയിൽ മാത്രം റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.