പിറ്റ് ലൈൻ നിർമ്മാണം നടക്കുന്ന പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ
പാലക്കാട്: പാലക്കാട് ഡിവിഷന്റെ മൂന്നാമത്തെ പിറ്റ് ലൈൻ നിർമാണം അവസാന ഘട്ടത്തിലെന്ന് റെയിൽവേ. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനോട് ചേർന്ന് എട്ട് ഏക്കറിലാണ് അത്യാധുനിക പിറ്റ് ലൈനിന്റെ നിർമാണം നടക്കുന്നത്.
ട്രെയിനുകളുടെ പ്രാഥമിക പരിപാലനത്തിനുള്ള പിറ്റ് ലൈൻ, ട്രെയിൻ നിർത്തിയിടാനുള്ള സ്റ്റേബ്ലിങ് ലൈൻ, കോച്ച് അറ്റകുറ്റപ്പണിക്കുള്ള സിക്ക് ലൈൻ, കോച്ചുകൾ ക്രെയിൻ ഉപയോഗിച്ച് പൊക്കി സ്ഥാപിക്കാനുള്ള ഷണ്ടിങ് ലൈൻ, സിഗ്നൽ, സബ് സ്റ്റേഷൻ എന്നിവയുടെ പ്രവൃത്തികൾ 80 ശതമാനം പൂർത്തിയായി.
കമീഷൻ ചെയ്ത് കഴിഞ്ഞ് രണ്ട് വർഷത്തിനകം അഞ്ച് ട്രെയിനുകൾ പാലക്കാട് ടൗണിൽനിന്ന് ആരംഭിക്കാനാണ് ശ്രമം. സിക്ക് ലൈനും സ്റ്റേബ്ലിങ് ലൈനും താമസിയാതെ പൂർത്തിയാകും. സ്റ്റേബ്ലിങ് ലൈനിൽ നിന്നാണ് ട്രെയിനുകൾ പ്ലാറ്റ്ഫോമിലെത്തുക.
62 കോടി രൂപ ചെലവിൽ നിർമിക്കുന്ന പിറ്റ്ലൈനിന്റെ ബാക്കി പണികൾ ത്വരിതഗതയിൽ പൂർത്തികരിച്ച് മേയിൽ തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറിൽ കമീഷൻ ചെയ്യുമെന്ന് പ്രഖ്യാപിച്ച പിറ്റ് ലൈൻ കരാറുകാരന്റെ വീഴ്ചകാരണം നിർമാണം നീണ്ടുപോവുകയായിരുന്നു.
നിലവിൽ മംഗളൂരു, ഷൊർണൂർ എന്നിവടങ്ങളിലാണ് പാലക്കാട് ഡിവിഷൻ പരിധിയിൽ പിറ്റ് ലൈൻ സംവിധാനമുള്ളത്. മംഗളൂരുവിലുള്ള മൂന്ന് പിറ്റ് ലൈനിൽ 10 എക്സ്പ്രസ് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും അറ്റകുറ്റപ്പണി നടത്തിവരുന്നുണ്ട്.
നാല് ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ കൂടി നടത്താമെങ്കിലും മതിയായ ജീവനക്കാരില്ലാത്തതിൽ പ്രതിസന്ധിയിലാണ്. ഷൊർണൂർ ജങ്ഷനിലെ 12 കോച്ചുകളുടെ പിറ്റ് ലൈനാണുള്ളത്. സ്ഥലമില്ലാത്തതിനാൽ അതു വികസിപ്പിക്കാൻ കഴിയില്ലെന്നാണ് റെയിൽവേ പറയുന്നത്.
ഡിവിഷൻ പരിധിയിലെ മൂന്നാമത്തെ പിറ്റ് ലൈനിന്റെ പണികൾ പാലക്കാട് ടൗൺ സ്റ്റേഷനിൽ പൂർത്തിയായാൽ മൂന്ന് ദീർഘദൂര ട്രെയിനുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നത്. കോയമ്പത്തൂരിൽനിന്നുള്ള ചില ട്രെയിനുകൾ പാലക്കാട്ടേക്ക് നീട്ടാനും കഴിയും.
റെയിൽ ഡിവിഷൻ ആസ്ഥാനമായ പാലക്കാട് പിറ്റ് ലൈൻ ഇല്ലാതിരുന്നത് ദീർഘദൂര ട്രെയിൻ സർവിസുകൾ ആരംഭിക്കുന്നതിന് തടസ്സമായിരുന്നു. ഇതുകാരണം പാലക്കാട് റെയിൽവേ ഡിവിഷനിൽ ദീർഘദൂര ട്രെയിനുകൾ ആരംഭിച്ചിരുന്നത് മംഗ്ലൂരുവിൽ നിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.