പാലക്കാട്: വീട്ടിലിരുന്ന് ഓൺലൈനായി ഷെയർ ട്രേഡിങ് നടത്തി വലിയ വരുമാനം നേടാമെന്ന് വാഗ്ദാനം നൽകി ശേഖരിപുരം സ്വദേശിനിയിൽനിന്ന് 45.41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ. തമിഴ്നാട് തിരുവള്ളൂർ പൂനമല്ലി സ്വദേശി എ. അൽഫോൺസ് (24) ആണ് പാലക്കാട് സൈബർ പൊലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ജൂലൈ മുതലാണ് തട്ടിപ്പുകാർ പരാതിക്കാരിയെ വാട്ട്സ്ആപ്പ് വഴി നിരന്തരം ബന്ധപ്പെട്ട് തട്ടിപ്പിനിരയാക്കിയത്. ആദ്യം ചെറിയ തുകകൾ നിക്ഷേപിക്കുമ്പോൾ ലാഭം നൽകി വിശ്വസിപ്പിച്ച ശേഷം വൻതുക അടപ്പിച്ച് മുഴുവനായും തട്ടിയെടുക്കുകയായിരുന്നു.
പാലക്കാട് സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തിരുവള്ളൂരിൽ നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. സമാനമായ തട്ടിപ്പിന് ഇയാളുടെ പേരിൽ പൂനെ സിറ്റി സൈബർ പൊലീസ് സ്റ്റേഷനിലും പരാതിയുണ്ട്.
സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ ടി. ശശികുമാർ, സബ് ഇൻസ്പെക്ടർ വി.ആർ. രണീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷിഹാബുദ്ദീൻ, എസ്. സുജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് ഫാസിൽ, വി.കെ. ബിജു, പി.കെ. ശരണ്യ എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.