നെല്ലിയാമ്പതി: തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും വര്‍ഷങ്ങളായുള്ള ചികിത്സാ ദുരിതത്തിന് പരിഹാരമാകുന്നു. നെല്ലിയാമ്പതി കൈകാട്ടിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തെ ആര്‍ദ്രം മൂന്നാം ഘട്ട പദ്ധതിയിലുള്‍പ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്താനാവശ്യമായ ഫണ്ട് 2020ൽ അനുവദിച്ചിട്ടുണ്ട്. നെല്ലിയാമ്പതി വികസന സമിതി ചെയര്മാന് റഷീദ് ആലത്തൂര്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടി. കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. നിലവില്‍ നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ രണ്ടു മെഡിക്കല്‍ ഓഫിസര്‍മാരില്‍ ഒരാള്‍ സ്ത്രീരോഗവിദഗ്ധ ആയതിനാല്‍ ആഴ്ചയില്‍ മൂന്ന് ദിവസം ജില്ല മെഡിക്കല്‍ ഓഫിസില്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണെന്നും കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതോടെ സ്ഥിരം ഡോക്ടറുടെ സേവനം ലഭ്യമാകുമെന്നും അറിയിച്ചിട്ടുണ്ട്.
കൂടാതെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികകളിലെ ഒഴിവുകള്‍ നികത്താനും പുതിയ രണ്ട് സ്റ്റാഫ് നഴ്സ് തസ്തിക സൃഷ്ടിക്കാനുമുള്ള തീരുമാനം സര്‍ക്കാർ പരിഗണനയിലുമാണ്. കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തുമ്പോള്‍ സേവനത്തിനാവശ്യമായ ജീവനക്കാരെ പഞ്ചായത്ത് പദ്ധതി മുഖേന നിയമിക്കാൻ ആവശ്യമായ പദ്ധതി തയാറാക്കാൻ ഗ്രാമപഞ്ചായത്തിന് നിർദേശം നല്‍കിയതായി റഷീദ് ആലത്തൂരിന് നല്കിയ കത്തില്‍ പറയുന്നു. അവധി ദിവസങ്ങളിലുള്‍പ്പെടെ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്തതിനാല്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ സ്ഥിതിയാണ് നെല്ലിയാമ്പതിയിൽ. കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതോടെ മുഴുവൻ സമയ ഡോക്ടറുടെ സേവനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.