മുതലമട: രണ്ട് പതിറ്റാണ്ടിലധികമായി വീടുവെക്കാൻ കെ.എൽ.യു (കേരള ഭൂവിനിയോഗ ഉത്തരവ്) വിനായി അപേക്ഷയുമായി മേച്ചിറ സ്വദേശി കെ.എൽ. മഹാലിംഗം ഓഫിസുകൾ കയറിയിറങ്ങുന്നു. ഇനിയും നടപടി വൈകിയാൽ ഓലക്കുടിലിൽ കഴിയുന്ന മഹാലിംഗത്തിനും ഭാര്യക്കും ഇത്തവണയും ലൈഫ് ഭവനപദ്ധതിയിൽ പുറത്താവും.
കൂലി പണിയെടുത്ത് സ്വരൂപിച്ച പണം മുടക്കിയാണ് രണ്ട് പതിറ്റാണ്ടുകൾക്കുമുമ്പ് മഹാലിംഗം മേച്ചിറയിൽ മൂന്ന് സെന്റ് ഭൂമി വാങ്ങുന്നത്. അതുവരെ തൊഴിലെടുക്കുന്ന തോട്ടങ്ങളിലെ അകത്തുള്ള കുടിലിലായിരുന്നു താമസം. മൂന്നുസെന്റ് ഭൂമി വാങ്ങി ഓലക്കുടിൽ നിർമിച്ച് കഴിയുന്നതിനിടെയാണ് പഞ്ചായത്തിൽ വീടിനായി അപേക്ഷ നൽകിയത്.
ഇതിന് മറുപടി ലഭിക്കാതായപ്പോൾ 2004ൽ വീണ്ടും ഭവനപദ്ധതിക്കായി അപേക്ഷിച്ചു. ഭവന നിർമാണ അനുമതി വാങ്ങണമെന്ന് അറിയിച്ചതിനെ തുടർന്ന് വീണ്ടും പഞ്ചായത്തിൽ അപേക്ഷ നൽകി. ഇത് പരിശോധിച്ച പഞ്ചായത്ത് പ്രാദേശിക കമ്മിറ്റി നെൽവയൽ തണ്ണീർത്തട നിയമം പ്രാബല്യത്തിൽ വരുന്നതിനു പത്തുവർഷം മുമ്പേ നികത്തപ്പെട്ടതാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് മഹാലിംഗത്തിന്റെ കുടിൽ കെട്ടിയ സ്ഥലത്ത് വീടുവെക്കാനുള്ള അനുവാദത്തിന് 2011ൽ പഞ്ചായത്തിൽ അപേക്ഷ നൽകാമെന്ന് കൃഷിഭവനിൽനിന്ന് മറുപടി ലഭിച്ചു. പ്രാദേശിക കമ്മിറ്റിയുടെ തീരുമാനപ്രകാരം പഞ്ചായത്തിൽ അപേക്ഷ നൽകിയപ്പോൾ ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട പ്രദേശമാണെന്നും ആർ.ഡി.ഒക്ക് അപേക്ഷ നൽകണമെന്നുമായിരുന്നു മറുപടി.
ഇതിനകം ഒമ്പത് വർഷങ്ങൾ കടന്നുപോയി. മഹാലിംഗത്തിന്റെ മൂന്നുസെന്റ് ഭൂമി ഡേറ്റ ബാങ്കിൽ നിലമായി വന്നതിനാൽ തരം മാറ്റി കെ.എൽ.യു ഉത്തരവ് ഹാജരാക്കണമെന്ന് 2020 നവംബറിൽ മുതലമട പഞ്ചായത്തിൽനിന്ന് വിചിത്രമായ മറുപടിയാണ് മഹാലിംഗത്തിന് ലഭിച്ചത്.
2011ൽ പഞ്ചായത്ത് സെക്രട്ടറി, കൃഷി ഓഫിസർ എന്നിവർ ഉൾപ്പെടുന്ന പഞ്ചായത്ത് പ്രാദേശിക കമ്മിറ്റി ഭവന പദ്ധതിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയ സ്ഥലമാണിതെന്ന് മഹാലിംഗം പറയുന്നു. ഭൂമി ഡേറ്റ ബാങ്കിൽ നിലമായി ഉൾപ്പെടുത്തിയതിനാൽ ഉള്ളടക്കങ്ങൾ തിരുത്താനായി തുടർന്ന് പാലക്കാട് ആർ.ഡി.ഒക്ക് മഹാലിംഗം അപേക്ഷ നൽകി. തുടർന്ന് വിഷയത്തിൽ സമയബന്ധിതമായി റിപ്പോർട്ടും നടപടിയും ആവശ്യപ്പെട്ട് ആർ.ഡി.ഒ കൃഷി ഓഫിസർക്ക് കത്ത് നൽകി.
ഇതിന് ഒരുവർഷത്തിനുശേഷമാണ് മുതലമട കൃഷിഭവനിൽനിന്ന് ആർ.ഡി.ഒക്ക് മറുപടി നൽകിയത്. ലൈഫ് പദ്ധതിയിൽ രണ്ട് വർഷമായി ഉൾപ്പെട്ട മഹാലിംഗം-ശെൽവി ഒമ്പതികൾ കെ.എൽ.യുവിന്റെ അനുവാദപത്രം ലഭിക്കാനായി ഇപ്പോഴും കാത്തിരിക്കുകയാണ്. എന്നാൽ, 2022 ഏപ്രിൽ 18ന് വി.ഇ.ഒയുടെ കത്ത് സഹിതം ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ കെ.എൽ.യു അനുവദിക്കാവുന്നതാണെന്ന് ആർ.ഡി.ഒക്ക് കത്തയച്ചതായി മുതലമട കൃഷി ഓഫിസർ അശ്വതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.