പാലക്കാട്: മാങ്ങ സീസണിനോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന ശക്തം. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ പഴവര്‍ഗങ്ങള്‍ ലഭ്യമാക്കാനും അനുവദനീയമല്ലാത്ത കൃത്രിമ രാസപദാര്‍ഥങ്ങളുടെ ഉപയോഗം തടയാനുമാണ് പ്രത്യേക പരിശോധന നടത്തുന്നത്. ജില്ലയിലെ മുതലമട, പള്ളം ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാങ്ങ സംസ്കരണ സ്ഥലങ്ങളിലും സംഭരിക്കുന്ന ഗോഡൗണുകളിലും വകുപ്പിന്റെ സ്പെഷല്‍ സ്ക്വാഡ് പരിശോധന നടത്തി.
ഭക്ഷ്യസുരക്ഷ മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തിയ ഒരു സ്ഥാപനത്തിന് ഇംപ്രൂവ്മെന്റ് നോട്ടീസും ഭക്ഷ്യസുരക്ഷ ലൈസന്‍സ്/രജിസ്ട്രേഷന് ഇല്ലാതെ പ്രവര്‍ത്തിക്കുകയും അമിതമായ കീടനാശിനി ഉപയോഗം നടത്തുകയും ചെയ്ത മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ പിഴ അടക്കുന്നതിന് നോട്ടീസും നല്കി. മാങ്ങ വിപണന കേന്ദ്രങ്ങള്‍, പഴവില്പന ശാലകള്‍, വഴിയോര വില്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണവും പരിശോധനയും കൂടുതല്‍ ശക്തമാക്കുമെന്നും കൃത്രിമ പഴുപ്പിക്കല്‍, അമിത കീടനാശിനി ഉപയോഗം, ഗുണനിലവാര ലംഘനം എന്നിവക്കെതിരെ കര്‍ശന നടപടി തുടരുമെന്നും ഭക്ഷ്യസുരക്ഷ അസി. കമിഷണര്‍ അറിയിച്ചു.
പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുമ്പ് ശുദ്ധജലത്തില്‍ നന്നായി കഴുകുക. വെള്ളത്തില്‍ മുക്കിവെച്ച് കഴുകി ഉപയോഗിക്കുന്നത് ഉപരിതല അവശിഷ്ടം കുറക്കാന്‍ സഹായിക്കും. ഫലങ്ങളുടെ തൊലി നീക്കംചെയ്ത് ഉപയോഗിക്കുന്നത് സമ്പര്‍ക്ക സാധ്യത കുറക്കാന്‍ സഹായിക്കുമെന്നും ഭക്ഷ്യ സുരക്ഷ അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.