പാലക്കാട്: ക്രിസ്മസിനോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി എന്നിങ്ങനെ മധ്യമേഖല കേന്ദ്രീകരിച്ച വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 279 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു.4,67,500 രൂപ പിഴ ഈടാക്കി.
ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ഉൽപന്ന പാക്കറ്റുകള്‍ വില്‍പനക്കായി പ്രദര്‍ശിപ്പിച്ച ബേക്കറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്റ്റേഷനറി കടകള്‍, ഇലക്‌ട്രോണിക് ഉപകരണ വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങിയ 12 സ്ഥാപനങ്ങള്‍ക്കും യഥാസമയം മുദ്ര പതിപ്പിക്കാതെ അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 17 വ്യാപാര സ്ഥാപനങ്ങള്‍ക്കും എതിരെയാണ് നടപടിയെടുത്തത്.
മുദ്ര പതിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്‍പന നടത്തുക, നിർമാതാവിന്റെ വിലാസം, ഉൽപന്നം പാക്ക് ചെയ്യുന്ന തീയതി, ഉൽപന്നത്തിന്റെ തനി തൂക്കം, പരമാവധി വില്‍പന വില എന്നിവ ഇല്ലാത്ത പാക്കറ്റുകള്‍ വില്‍പന നടത്തുക, എം.ആര്‍.പിയേക്കാള്‍ അധിക തുക ഈടാക്കുക, എം.ആര്‍.പി തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്താൻ 2022 ഡിസംബര്‍ 19ന് ആരംഭിച്ച സ്‌ക്വാഡുകളുടെ പരിശോധനയിലാണ് കേസുകള്‍ കണ്ടെത്തിയതെന്ന് മധ്യമേഖല ജോയിന്റ് കണ്‍ട്രോളര്‍ ജെ.സി. ജീസണ്‍ അറിയിച്ചു.
ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ ബി.ഐ. സൈലാസ്, കെ.ഡി. നിഷാദ്, എസ്.വി. മനോജ് കുമാര്‍, സുജ ജോസഫ്, കെ. സേവ്യര്‍, പി. ഇഗ്‌നേഷ്യസ്, വി. അനൂപ്, ഉമേഷ്, എ.സി. ശശികല, വിനോദ് കുമാര്‍, എസ്. ഷെയിക് ഷിബു, സി. ഷാമോന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.