പാലക്കാട്: കാര്യമായ തണുപ്പേൽക്കാതെ ഒരു മകരമാസംകൂടി കടന്നുപോകുമ്പോൾ കുംഭച്ചൂട് എങ്ങനെ താങ്ങും എന്ന പേടിയിലാണ് പാലക്കാട്ടെ ജനം. ജലസ്രോതസ്സുകളായ പല നദികളും ഇപ്പോഴേ നീർച്ചാലുകളായി കഴിഞ്ഞു.
പലയിടങ്ങളിലും ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. വ്യാഴാഴ്ച കുംഭം പിറക്കുകയാണെങ്കിലും വേനൽമഴക്കുള്ള സാധ്യതയൊന്നും മാസത്തിന്റെ ആദ്യ നാളുകളിൽ കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിലില്ല.
ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലാണ് ചൂടിന്റെ ആധിക്യം കൂടുതലുള്ളത്. നിലവിൽ ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഉള്ളത്. ചില പ്രദേശങ്ങളിൽ 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാനും കാലാവസ്ഥ വകുപ്പ് സാധ്യത കൽപ്പിക്കുന്നുണ്ട്. ചൂട് ഏറുമ്പോൾ ചൂടുകാലത്ത് പാലിക്കേണ്ടതായ ജാഗ്രത നിർദേശങ്ങൾ കാലാവസ്ഥവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഉയർന്ന താപനിലയും ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ടാക്കാം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണം.
- പകൽ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
- പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
- നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ ഒഴിവാക്കുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
- പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
- മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്.
- ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
- ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 മുതൽ മൂന്ന് വരെ) സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പാക്കണം.
- ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
- കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
- ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാന്‍ എപ്പോഴും ചെറിയ കുപ്പിയില്‍ കുടിവെള്ളം കൈയില്‍ കരുതുക.
- അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.