1. ജലസംഭരണിയിൽ അകപ്പെട്ട കുട്ടിയാന. 2. ജെ.സി.ബി ഉപയോഗിച്ച് ജലസംഭരണിയുടെ ഭിത്തി പൊളിച്ചുമാറ്റുന്നു. സമീപം പുറത്ത് കാവൽ നിൽക്കുന്ന അമ്മയാന 3. പുറത്തുവന്ന കുട്ടിയാനയുമായി പിടിയാന വനത്തിലേക്ക്

ആറുമണിക്കൂർ നീണ്ട പരിശ്രമം;ജലസംഭരണിയിൽ വീണ കുട്ടിയാനക്ക് പുതുജീവൻ

കോയമ്പത്തൂർ: വാൽപ്പാറയിൽ ജലസംഭരണിയിൽ വീണ കുട്ടിയാനയെ ആറ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ വാൽപ്പാറ വില്ലോണിയ എസ്റ്റേറ്റ് പ്രദേശത്ത് പ്രവേശിച്ച പിടിയാനയും കുഞ്ഞും പുല്ലുകൾ കഴിക്കുന്നതിനിടെ ഓടിക്കളിച്ചിരുന്ന കുട്ടിയാന തൊഴിലാളികളുടെ ഉപയോഗത്തിനായി നിർമിച്ചിരുന്ന കോൺക്രീറ്റ് ജലസംഭരണിയിൽ വീഴുകയായിരുന്നു.

പ്രദേശത്തെ പ്ലംബർ പതിവുപോലെ വെള്ളം തുറക്കാൻ വന്നപ്പോഴാണ്‌ കുട്ടിയാന ജലസംഭരണിയിൽ വീണുകിടക്കുന്നത് കണ്ടത്. കുട്ടിയാനയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന അമ്മ ആന ആക്രമിക്കാൻ പാഞ്ഞടുത്തു. തുടർന്ന് വിവരം വനം വകുപ്പിനെ അറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴും ആന ഓടിച്ചുവിട്ടു. ആരേയും അടുത്തേക്ക് പോകാൻ അനുവദിച്ചില്ല. അമ്മ ആനയെ അവിടെനിന്ന് ഓടിച്ച ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ ജെ.സി.ബി ഉപയോഗിച്ച് ജലസംഭരണിയുടെ ഭിത്തി തകർത്തു.

ഏകദേശം ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനുശേഷം ആനക്കുട്ടിയെ രക്ഷിച്ചു. പീന്നീട് കണ്ടത് മാതൃത്വം തുളുമ്പുന്ന നിമിഷങ്ങൾ. കുട്ടിയാന പുറത്തുവന്നപ്പോൾ അത് അമ്മയുടെ അടുത്തേക്ക് ഓടിയെത്തി. കുട്ടിയാനയെ തുമ്പിക്കൈ കൊണ്ട് ആലിംഗനം ചെയ്തശേഷം ഇരുവരും കാട്ടിലേക്ക് മറഞ്ഞു.

Tags:    
News Summary - Baby elephant that fell into a reservoir gets new life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.