ദ്രവിച്ച് പ്രവർത്തനം നടക്കാത്ത സദനം അതിർകാട് റോഡിലെ കുടിവെള്ള പദ്ധതിയുടെ ഫിൽട്ടർ പ്ലാന്റ്
ലക്കിടി: സദനം അതിർകാട് റോഡിലെ കുടിവെള്ള പദ്ധതിയുടെ ഫിൽട്ടർ പ്ലാന്റ് തുരുമ്പെടുത്ത് നശിച്ചതോടെ പ്രവർത്തനം നിലച്ചു. ഞാവളിൻകടവ് ഭാരതപ്പുഴയിൽനിന്ന് പമ്പിങ് നടത്തുന്ന ജലം ഇവിടെയുള്ള ഫിൽട്ടർ പ്ലാന്റിലെത്തിച്ചാണ് ശുചീകരിക്കുന്നത്. എന്നാൽ, കാലങ്ങളായി തുരുമ്പെടുത്ത് നശിച്ചുകിടക്കുന്ന ഫിൽട്ടർ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ വർഷം വെള്ളം ലാബിൽ പരിശോധിച്ചപ്പോൾ ശുചീകരിക്കാത്തതാണെന്ന് കണ്ടെത്തിയതായി ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
അതിർകാട് പേരൂർ മേഖലയിലെ 200ലേറെ കുടുംബങ്ങൾ ഈ ജലമാണ് കുടിക്കാൻ ഉപയോഗിക്കുന്നതെന്നും തുരുമ്പെടുത്ത പ്രവർത്തനക്ഷമമല്ലാത്ത ഫിൽട്ടർ പ്ലാന്റ് ഉടൻ മാറ്റിസ്ഥാപിക്കണമെന്നും ബി.ജെ.പി പേരൂർ ഏരിയ കമ്മിറ്റിയും ആവശ്യപ്പെട്ടു.
ഫിൽട്ടർ പ്ലാന്റ് പരിസരവും കാടുമൂടി ചളി നിറഞ്ഞ് നാശത്തിന്റെ വക്കിലാണ്. ഇഴജന്തുക്കളുടെ താവളവുമായിട്ടുണ്ട്. ജില്ല കലക്ടർ, ജലസേചന വകുപ്പ് എന്നിവർക്ക് പരാതി നൽകുമെന്ന് ഏരിയ പ്രസിഡന്റ് പി. മണികണ്ഠൻ, ആർ. ഷാജി, കെ.വി. വിനോദ്, സതീഷ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.