രമേഷ് പിഷാരടി (യു.ഡി.എഫ്), ശോഭാ സുരേന്ദ്രൻ (എൻ.ഡി.എ), എൻ.എം.ആർ. റസാഖ് (എൽ.ഡി.എഫ് സ്വതന്ത്രൻ)

പാലക്കാട്ട് ഇക്കുറി എന്ത് സംഭവിക്കും? ത്രികോണപോരിൽ തെളിയുന്നത്...

പാലക്കാട്: കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും 2024ലെ ഉപതെരഞ്ഞെടുപ്പിലും വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് നിലയുറപ്പിച്ച മണ്ഡലം. ഇത്തവണ നടൻ രമേഷ് പിഷാരടിയാണ് പാർട്ടി സ്ഥാനാർഥി. ജനവിധി തേടി ജന്മനാട്ടിലേക്ക് രമേഷ് പിഷാരടി എത്തിയതോടെ തുടക്കത്തിലെ മന്ദതയിൽനിന്ന് കോൺഗ്രസ് ഒറ്റക്കെട്ടായി ആവേശപൂർവം പിഷാരടിയുടെ പിന്നിൽ അണിനിരന്നുകഴിഞ്ഞു. സജീവ രാഷ്ട്രീയത്തിൽ പ്രവർത്തന പരിചയമില്ലെങ്കിലും എന്നും കോൺഗ്രസ് ആശയം ഉറക്കെപ്പറഞ്ഞ പിഷാരടി പാർട്ടി അണികൾക്കും സ്വീകാര്യനാണിപ്പോൾ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുവേണ്ടി പ്രചാരണ രംഗത്ത് സജീവമായിരുന്നു പിഷാരടി.

പിഷാരടിയെ ഇറക്കിയുള്ള പോരാട്ടം അനുകൂല ഫലം സമ്മാനിക്കുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടുകൾ ഇക്കുറിയും കോൺഗ്രസിന് തുണയാകുമെന്നാണ് നിരീക്ഷണം. പാലക്കാട്ടെ പ്രമുഖ ഹോട്ടൽ വ്യവസായി എൻ.എം.ആർ. റസാഖിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കിയുള്ള സി.പി.എം നീക്കത്തിന് പക്ഷേ, മുസ്‍ലിം വോട്ടുകളെ കാര്യമായി സ്വാധീനിക്കാൻ കഴിഞ്ഞെന്നുവരില്ല.

മുസ്‍ലിം വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് വഴിയൊരുക്കാനാണ് രാഷ്ട്രീയത്തിൽ ഒട്ടും സജീവമല്ലാത്ത ദുർബല സ്ഥാനാർഥിയെ സി.പി.എം രംഗത്തിറക്കുന്നതെന്ന പ്രചാരണമാണ് യു.ഡി.എഫ് ശക്തമായി ഉന്നയിക്കുന്നത്. പാലക്കാട് തിരിച്ചുപിടിക്കാന്‍ എൽ.ഡി.എഫിനെ റസാഖ് സഹായിക്കുമെന്ന വിലയിരുത്തല്‍ മുന്നണിക്കുപോലും ഇല്ല. രാഹുലിനോട് മത്സരിച്ച പി. സരിന് മണ്ഡലത്തില്‍ സീറ്റ് നല്‍കുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ, അതുണ്ടായില്ല.

പലകുറി മത്സരിച്ചിട്ടും ഇതുവരെ ജയിച്ചുകയറാനാവാത്ത ശോഭാ സുരേന്ദ്രനെയാണ് ബി.ജെ.പി ഇക്കുറി കളത്തിലിറക്കുന്നത്. പ്രതീക്ഷയോടെയാണ് ശോഭ പടക്കിറങ്ങുന്നതെങ്കിലും പാർട്ടിക്കുള്ളിലെ വിഭാഗീയത എങ്ങനെ പ്രതിഫലിക്കുമെന്നത്  പ്രവചനാതീതമാണ്. പരമ്പരാഗതമായി ബി.ജെ.പിക്ക് ലഭിക്കുന്ന പാലക്കാട്ടെ വോട്ടുകളിൽ ചിലത് ഇക്കുറി പിഷാരടിക്ക് അനുകൂലമായി വീണേക്കാമെന്നതും ബി.ജെ.പിക്ക് തിരിച്ചടിയാകും. 

Tags:    
News Summary - Assembly elections; What will happen in Palakkad?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.