ഒന്നാംഘട്ട നിർമാണം പൂർത്തിയാകുന്ന ആലത്തൂർ ടൗൺ ബൈപാസ് റോഡ്
ആലത്തൂർ: താലൂക്ക് ആശുപത്രിയിലേക്ക് ടൗണിന്റെ തിരക്കിൽപെടാതെ എത്താനും വീതി കുറഞ്ഞ റോഡിൽ ഗതാഗത തിരക്ക് ഒഴിവാക്കാനുമായി ആരംഭിച്ച ആലത്തൂർ ടൗൺ ബൈപാസ് റോഡിന്റെ രണ്ടാംഘട്ട പ്രവൃത്തിക്കായി 9.5 കോടി രൂപ അനുവദിച്ചു. ദേശീയപാതയിലെ വാനൂർ ജങ്ഷൻ സർവിസ് റോഡിൽനിന്ന് ആലത്തൂർ കോർട്ട് റോഡിലേക്കുള്ള പാതയിൽ തോട്ട് പാലം മുതൽ താലൂക്കാശുപത്രിക്ക് പിന്നിലൂടെ റസ്റ്റ് ഹൗസിനടുത്ത് ആലത്തൂർ ടൗൺ മെയിൽ റോഡിൽ ചേരുന്നതാണ് ഏകദേശം 1200 മീറ്റർ ദൂരം വരുന്ന നിർദിഷ്ട ബൈപാസ് റോഡ്.
ദേശീയപാതയിൽനിന്ന് 140 മീറ്റർ മാറി ആയർകുളം തോട്ടിൽനിന്നാണ് റോഡ് ആരംഭിക്കുന്നത്. ഇവിടെ നിന്നും 600 മീറ്റർ ബൈപ്പാസിലൂടെ സഞ്ചരിച്ചാൽ താലൂക്ക് ആശുപത്രിയിലെത്തും. കഴിഞ്ഞ സർക്കാറിന്റെ കാലത്താണ് 25 കോടി ചെലവ് വരുന്ന പദ്ധതി അനുവദിച്ചത്. ഒന്നാം ഘട്ടത്തിൽ തുടങ്ങിയ 15 കോടിയുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
താലൂക്ക് ആശുപത്രിയുടെ പിൻഭാഗത്ത് കൂടെയാണ് റോഡ് പോകുന്നത്. തോടിന്റെ ഉൾഭാഗവും വശവും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി മുകൾ ഭാഗത്ത് സ്ലാബ് വാർത്താണ് റോഡ് നിർമാണം നടത്തുന്നത്. മുകളിൽ റോഡും താഴെ ഉൾഭാഗം തോടും ഉണ്ടാകും. നീരൊഴുക്കിന് തടസ്സം വരാതെയാണ് നിർമാണം.
കെ.ഡി. പ്രസേനൻ എം.എൽ.എ മുൻകൈയെടുത്താണ് പദ്ധതി കൊണ്ടുവന്നത്. ആലത്തൂർ ടൗണിന്റെ മുഖച്ഛായ മാറുന്ന ബൈപ്പാസ് എത്രയും വേഗം പൂർത്തിയാക്കുമെന്ന് ഇപ്പോഴത്തെ എം.എൽ.എ ടി.എം. ശശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.