വേനൽമഴയിൽ വെള്ളം കയറി കല്ലൂരിൽ 60 ഏക്കർ നെൽകൃഷി നശിച്ചു

വേനൽമഴയിൽ വെള്ളം കയറി കല്ലൂരിൽ 60 ഏക്കർ നെൽകൃഷി നശിച്ചു 50 പേരുടെ കൃഷി പൂർണമായും നശിച്ചു മങ്കര: ഇടതടവില്ലാതെ പെയ്ത വേനൽമഴയിൽ വെള്ളം കയറി കല്ലൂർ അരങ്ങാട് പാടശേഖരത്തിലെ കൊയ്യാറായ 60 ഏക്കർ നെൽകൃഷി നശിച്ചു. 10 ദിവസം മുമ്പ് കൊയ്തെടുക്കേണ്ട കൃഷിയാണിത്. വെള്ളം കയറിയതോടെ കൊയ്ത്ത് മെഷീൻ ഇറക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. വെള്ളം വറ്റുമെന്ന് കരുതിയിരുന്നെങ്കിലും ഒന്നിടവിട്ട് പെയ്ത വേനൽമഴയാണ് കർഷകരെ കണ്ണീരിലാഴ്ത്തിയത്. ഒന്ന്, രണ്ട് വാർഡുകളിൽപെടുന്ന പാടശേഖരത്തിലെ അബ്ദുൽ കരീം, സുലൈമാൻ, ബഷീർ, സുബൈദ, വേലായുധൻ, നാസർ, തൗഫീഖ്, സെയ്തലവി തുടങ്ങി 50ഓളം പേരുടെ കൃഷി പൂർണമായും നശിച്ചിട്ടുണ്ട്. ഒരു ഏക്കർ കൃഷിയിറക്കാൻ 40,000 രൂപ ചെലവ് വന്നതായി കർഷകനായ അബ്ദുൽ കരീം പറയുന്നു. പലരും വായ്പയെടുത്തും സ്വർണം പണയംവെച്ചുമാണ് കൃഷിയിറക്കിയത്. മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ്, കൃഷി ഓഫിസർ സ്മിത സാമുവൽ, വാർഡംഗം രമേശ്, പാടശേഖര സമിതി സെക്രട്ടറി സെയ്തലവി, പ്രസിഡന്റ് മുഹമ്മദലി എന്നിവർ ഞായറാഴ്ച സ്ഥലം സന്ദർശിച്ചു. സംഭവം ജില്ല കൃഷി ഓഫിസറെ ധരിപ്പിച്ചിട്ടുണ്ടെന്നും കർഷകരുടെ അപേക്ഷ ഉടൻ സ്വീകരിക്കുമെന്നും കൃഷി ഓഫിസർ കർഷകർക്ക് ഉറപ്പുനൽകി. ആവശ്യമായ നഷ്ടപരിഹാരം കർഷകർക്ക് ലഭ്യമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസും കൃഷി വകുപ്പിനോട് ആവശ്യപ്പെട്ടു. കൃഷിയന്ത്രം ഇറക്കാനാവശ്യമായ റാപ്പ് ഉടൻ നിർമിക്കുമെന്നും പ്രസിഡന്റ് കർഷകർക്ക് ഉറപ്പുനൽകി. ചിത്രം - PEW PTPL 1 വെള്ളം കയറി നശിച്ച കല്ലൂർ അരങ്ങാട് പാടശേഖരത്തിലെ നെൽകൃഷി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.