ഒമർ
പട്ടാമ്പി: വ്യാജ ഫോൺ പേ, ഗൂഗിൾ പേ ആപ്ലിക്കേഷൻ ഉപയോഗിച്ച് പണം തട്ടിയ ആളെ പൊലീസ് പിടികൂടി. പട്ടായിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ പണം നൽകാതെ ക്യു.ആർ. കോഡ് സ്കാൻ ചെയ്തു പണം തട്ടിയ തിരുവില്വാമല സ്വദേശി അത്തമനക്കത്ത് വീട്ടിൽ ഒമർ(37) ആണ് പട്ടാമ്പി പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 20 നാണു കേസിന് ആസ്പദമായ സംഭവം.
പട്ടാമ്പി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നാണ് പണം തട്ടിയത്. പട്ടാമ്പി ഹൈസ്കൂൾ റോഡിൽ എം.ആർ.എഫ് ടയേഴ്സിൽനിന്ന് കാറിന്റെ നാലു ടയറുകളും മാറ്റിയ ശേഷം 35,700 രൂപ കടയുടമയുടെ ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് നൽകിയതിന്റെ ടിക് മാർക്ക് കാണിച്ച് സ്ഥലം വിടുകയായിരുന്നു. സ്ഥാപന ഉടമ പിന്നീട് പരിശോധിച്ചപ്പോൾ ബാങ്കിൽ പണം കയറിയിട്ടില്ലെന്ന് കണ്ടു.
സമാനമായ രീതിയിൽ പട്ടാമ്പി ക്യാപ്പിറ്റൽ സിക്സിൽ എന്ന തുണിക്കടയിൽ നിന്നും 14,600 രൂപയുടെയും മാർവൽ ഫാൻസിയിൽ നിന്ന് 1853 രൂപയുടെ സാധനങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.സ്ഥാപന ഉടമകളുടെ പരാതിയിൽ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടി.
പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നിർദേശാനുസരണം ഷൊർണൂർ ഡിവൈ.എസ്.പി സജു കെ. അബ്രഹാമിന്റെ മേൽനോട്ടത്തിൽ പട്ടാമ്പി എസ്.എച്ച്.ഒ കെ. ജെ. ജിനേഷിൻന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മനു കൃഷ്ണൻ, എ.എസ്.ഐമാരായ ജയകുമാർ, റഷീദ്, പ്രകാശൻ, എസ്.സി.പി.ഒ റിയാസ്, മിജേഷ്, ഷമീർ എന്നിവരടങ്ങിയ സംഘമാണ് ഒറ്റപ്പാലം ഹൈവേ പൊലീസിന്റെ സഹകരണത്തോടെ പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.