ALERT 'ഹെല്‍ത്തി കേരള' പദ്ധതി: മണ്ണാർക്കാട്ട് പരിശോധന തുടരുന്നു, 28 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി മണ്ണാർക്കാട്: 'ഹെല്‍ത്തി കേരള' പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് മേഖലയിലെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 28 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കാലാവധി രേഖപ്പെടുത്താത്തതും കഴിഞ്ഞതുമായി ബേക്കറി സാധനങ്ങള്‍, പഴകിയ ഇറച്ചി, വൃത്തിഹീനമായി ഫ്രീസറില്‍ സൂക്ഷിച്ച ഐസ്‌ക്രീം, ഇറച്ചി, ഫ്രൂട്ട്‌സ് എന്നിവയും പിടിച്ചെടുത്ത് നശിപ്പിച്ചു. പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാഹചര്യം സൃഷ്ടിക്കുകയും മലിനജലം ഒഴുക്കുകയും ശുചിത്വം പാലിക്കാതിരിക്കുകയും ചെയ്ത സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കാരാകുർശി, തെങ്കര, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണ് പരിശോധന നടന്നത്. ഒമ്പത് സംഘങ്ങള്‍ 141 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 55 ഹോട്ടല്‍, 33 കൂള്‍ബാര്‍, 37 ബേക്കറി, 16 ഇതര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ആഹാരങ്ങള്‍ വിതരണം ചെയ്യുന്ന മിക്ക തൊഴിലാളികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഇല്ലായിരുന്നുവെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. നാരായണന്‍ പറഞ്ഞു. ശുചിത്വം പാലിക്കാതെയും ലൈസന്‍സ് ഇല്ലാതെയും പൊതുജനാരോഗ്യ ശല്യം സൃഷ്ടിക്കുകയും ചെയ്യുന്ന കടകള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അറിയിച്ചു. പരിശോധനയില്‍ അലനല്ലൂര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. നാരായണന്‍, കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദു കല്ലടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.പി. ഷംസുദ്ദീന്‍, രവിചന്ദ്രന്‍, ടോംസ് വര്‍ഗീസ്, രാധാകൃഷ്ണന്‍, ബര്‍ലിറ്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.