വെള്ളിയാഴ്ച്ച ഉച്ചക്ക് കൗൺസിൽ യോഗം; വനിതാ കൗൺസിലർമാർ ഇറങ്ങിപ്പോയി

വെള്ളിയാഴ്ച ഉച്ചക്ക് കൗൺസിൽ യോഗം; വനിത കൗൺസിലർമാർ ഇറങ്ങിപ്പോയി ഒറ്റപ്പാലം: ജുമുആ നമസ്കാരത്തിന്‍റെ സമയത്ത്​ നഗരസഭ കൗൺസിൽ വിളിച്ചതിൽ പ്രതിഷേധിച്ച് ലീഗ് വനിത കൗൺസിലർമാർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ രൂപ ഉണ്ണിയും കൗൺസിലിൽ പങ്കെടുക്കാതെ സ്ഥലംവിട്ടു. 2022-23 വാർഷിക പദ്ധതി രൂപവത്​കരണത്തിന്‍റെ ആദ്യഘട്ടത്തിലെ അനിവാര്യ പദ്ധതികൾ ഡി.പി.സിക്ക് സമർപ്പിക്കുന്നതിന്‍റെ ഭാഗമായി അംഗീകാരം തേടുന്നതിനായി വിളിച്ച അടിയന്തര കൗൺസിൽ യോഗത്തിലായിരുന്നു ഇറങ്ങിപ്പോക്ക്. പതിവുപോലെ അരമണിക്കൂറോളം വൈകിയാണ് യോഗ നടപടികൾ ആരംഭിച്ചത്. റമദാനിലെ ആദ്യ വെള്ളിയാഴ്ച നമസ്കാര സമയം കണക്കിലെടുക്കാതെ കൗൺസിൽ യോഗം വിളിച്ചത് ശരിയായ നടപടിയല്ലെന്ന് കൗൺസിലർ ഫൗസിയ ഹനീഫ പരാതിപ്പെട്ടു. പള്ളിയിൽ പോകാതിരിക്കാനാകില്ലെന്നും അതുകൊണ്ട് യോഗത്തിൽ പങ്കെടുക്കാനാവില്ലെന്നും അറിയിച്ച് അവർ ഇരിപ്പിടം വിട്ടു. തൊട്ടുപിറകെ ആമിന സമീറും ഇതുതന്നെ ആവർത്തിച്ച് ഇറങ്ങിപ്പോയി. ഒരു വിഭാഗത്തിന്‍റെ വിശ്വാസത്തെ പാടെ അവഗണിച്ച് നടത്തുന്ന ഇത്തരം നടപടികളോട് ഒരു തരത്തിലും അനുഭാവം പ്രകടിപ്പിക്കാൻ കഴിയില്ലെന്നും കഴിഞ്ഞ വെള്ളിയാഴ്ച ഹോസ്പിറ്റൽ മാനേജ്‌മൻെറ് കമ്മിറ്റി (എച്ച്.എം.സി) യോഗം വിളിച്ചുകൂട്ടിയ വേളയിലും സമാനപരാതി ഉയരുകയും മേലിൽ ഇത് അവർത്തിക്കുകയില്ലെന്ന് ഉറപ്പ് നൽകിയതുമാണെന്നും രൂപ ഉണ്ണി പ്രതികരിച്ചു. തിങ്കളാഴ്ച ഡി.പി.സിക്ക് സമർപ്പിക്കേണ്ടതിനാലാണ് അടിയന്തര കൗൺസിൽ യോഗം വിളിച്ചതെന്ന്​ നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് അറിയിച്ചു. എന്നാൽ, ഉച്ചക്കുശേഷം യോഗം ചേരാമായിരുന്നല്ലോ എന്ന ചോദ്യമുന്നയിച്ചാണ് രൂപ ഉണ്ണിയും ഇറങ്ങിപ്പോയത്. പള്ളിയിൽ പോകുന്ന സമയം കണക്കിലെടുക്കാതെ യോഗം വിളിച്ച നടപടി ശരിയല്ലെന്നും രാവിലെ 11ന് യോഗം ചേർന്നിരുന്നെങ്കിൽ പ്രശ്നം ഉദിക്കുമായിരുന്നില്ലെന്നും ബി.ജെ.പി കൗൺസിലർ ജിത്തുവും കോൺഗ്രസ് കൗൺസിലർ ജയരാജനും ഉന്നയിച്ചു. രാവിലെ 10.30ന് ക്ഷേമകാര്യ സമിതിയുടെ യോഗം ചേർന്ന ശേഷമാണ് 12ന് കൗൺസിൽ യോഗം വിളിച്ചതെന്നും മേലിൽ ഇത്തരം സാഹചര്യം ഉണ്ടാകാതിരിക്കാൻ ശ്രമിക്കുമെന്നും ഉപാധ്യക്ഷൻ അറിയിച്ചതോടെയാണ് അജണ്ടയിലേക്ക് മടങ്ങിയത്. നഗരസഭ അധ്യക്ഷ കെ. ജാനകി ദേവി അധ്യക്ഷയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.