ഇന്ത്യന്‍ രൂപക്ക് ഇരട്ടി മൂല്യമുള്ള വിദേശ കറന്‍സി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി മണ്ണാർക്കാട്: രൂപക്ക് ഇരട്ടി മൂല്യമുള്ള വിദേശ കറന്‍സി വാഗ്ദാനം ചെയ്ത് തട്ടിപ്പ് മണ്ണാര്‍ക്കാട്ടും. രണ്ട് ലക്ഷത്തോളം രൂപ തട്ടിയതായി കാണിച്ച് ആര്യമ്പാവ് സ്വദേശി മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കി. ആര്യമ്പാവില്‍ മൊബൈല്‍ ഫോൺ കട നടത്തുന്നയാളാണ് പരാതിക്കാരന്‍. മൊബൈല്‍ ഷോപ്പിൽ റീചാര്‍ജ് ചെയ്യാെനത്തിയയാള്‍ രൂപയ്ക്ക് പകരം ദിനാര്‍ നല്‍കുകയായിരുന്നു. ഇത് എവിടെ നിന്നാണ് ലഭിച്ചതെന്ന് അന്വേഷിച്ചപ്പോള്‍ 1,90,000 രൂപ നല്‍കിയാല്‍ നാല് ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സി നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. ഇത് വിശ്വസിച്ച് ഭാര്യയുടെ സ്വര്‍ണമടക്കം പണയപ്പെടുത്തി പരാതിക്കാരന്‍ പണം തരപ്പെടുത്തി നൽകി. പകരം ലഭിച്ച ബാഗില്‍ പരിശോധിച്ചപ്പോഴാണ് ന്യൂസ് പേപ്പറുകള്‍ ചുരുട്ടി വെച്ച നിലയിൽ കണ്ടത്. പഴേരി കോംപ്ലക്‌സില്‍ നിന്ന് കോടതിപ്പടിയിലേക്ക് പോകുന്ന ഇടവഴിയില്‍ വെച്ചാണ് ഇടപാട് നടന്നത്. തട്ടിപ്പു നടത്തിയവരെ കുറിച്ച് പരാതിക്കാരനും കൃത്യമായ ധാരണയില്ല. സംഘത്തിൽ രണ്ട് പേരുണ്ടെന്നാണ് സൂചന. തട്ടിപ്പു നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. സി.സി.ടി.വി ഇല്ലാത്ത ഭാഗത്താണ് കുറേ കാര്യങ്ങള്‍ നടന്നിരിക്കുന്നതെന്നും ചില ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 22ന് പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡില്‍ നിന്നും രണ്ടംഗ സംഘം മണ്ണാര്‍ക്കാട് സ്വദേശിയുടെ 11 ലക്ഷം തട്ടിയെടുത്തിരുന്നു. യു.എ.ഇ ദിര്‍ഹം വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. കരിങ്കല്ലത്താണിയില്‍ മൊബൈല്‍ ഫോൺ ഷോപ്പ് നടത്തുന്നയാളാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ സൗത്ത് പൊലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. കഴിഞ്ഞ മാസം കാസര്‍കോട്ട് സമാന തട്ടിപ്പു നടത്തിയ ഝാര്‍ഖണ്ഡ് സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം കൊച്ചി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലും തട്ടിപ്പു നടത്തിയ ഇതര സംസ്ഥാനക്കാര്‍ അറസ്റ്റിലായിരുന്നു. മൊബൈല്‍ ഫോൺ ഷോപ്പുകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. ജില്ലയില്‍ ഇത്തരത്തില്‍ ഒട്ടേറെ തട്ടിപ്പ് നടന്നതായാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.