ശാപമോക്ഷം കാത്ത് പ്രളയത്തിൽ തകർന്ന പാലം

കൊല്ലങ്കോട്: പ്രളയത്തിൽ തകർന്ന പട്ടർപള്ളം പാലം പുനർനിർമിക്കാത്തതിനാൽ വിദ്യാർഥികൾക്ക് ദുരിതയാത്ര. ചുള്ളിയാർ, മീങ്കര പുഴകൾ സംഗമിച്ച് ഗായത്രി പുഴയായി ഒഴുകുന്ന പ്രദേശത്ത് മുതലമട സർക്കാർ ഹൈസ്കൂളിന് സമീപത്തെ പുഴക്കടവിൽ നിർമിച്ച നടപ്പാലം 2018ൽ പ്രളയത്തിലാണ് പൂർണമായും തകർന്നത്. ജില്ല പഞ്ചായത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പാലം തകർന്നതോടെ മലങ്കുളമ്പ്, പള്ളം, തിരിഞ്ഞികുളമ്പ്, പട്ടർപള്ളം തുടങ്ങിയ പ്രദേശവാസികളാണ് ദുരിതത്തിലായത്. റോഡിലൂടെ നാലു കിലോമീറ്റർ കറങ്ങി വരേണ്ടതിനാൽ തകർന്ന പാലത്തിലെ പുഴയിൽ ഇറങ്ങിയാണ് 200ഓളം വിദ്യാർഥികൾ മുതലമട സർക്കാർ ഹൈസ്കൂളിലെത്തുന്നത്. പഞ്ചായത്തിൽ നിരവധി തവണ ആവശ്യങ്ങൾ ഉന്നയിച്ചിട്ടും പട്ടർപള്ളം പാലം പുനർനിർമാണം യാഥാർഥ്യമായില്ല. മഴക്കാലമായാൽ കരകളെ ബന്ധിപ്പിച്ച് കയറുകെട്ടി വേണം പുഴയിലൂടെ മറുകര കടക്കാൻ. മുതലമട ഗ്രാമപഞ്ചായത്ത് അഞ്ചുലക്ഷം രൂപ പാലം പുനർനിർമാണത്തിന് വകയിരുത്തിയെങ്കിലും ഇതിലെ തൂണുകളിൽ വിള്ളൽ കണ്ടെത്തിയതോടെ അനുവദിച്ച തുകയിൽ പാലം പുനർനിർമാണം നടത്താനാവില്ലെന്ന് നിർദേശം ലഭിക്കുകയായിരുന്നു. മഴക്കാലത്ത് കയറുകെട്ടി വിദ്യാർഥികൾ പുഴ കടക്കുന്നത് ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ പാലം അടിയന്തരമായി പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Pew - KIgd 2018 പ്രളയത്തിൽ തകർന്ന പട്ടർപള്ളം പാലം. പുഴയിലെ നീരൊഴുക്കുള്ള സമയത്ത് വിദ്യാർഥികൾ കയറിൽ പിടിച്ച് കടക്കുന്നു (ഫയൽ ചിത്രം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.